ഫെബ്രുവരി 27-ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന നാഗാലാൻഡിൽ പ്രചാരണം മന്ദഗതിയിലും, രാഷ്ട്രീയം തണുപ്പൻ മട്ടിലുമാണ്. ഒരു പുതിയ കിഴക്കൻ സംസ്ഥാനം, അതോടനുബന്ധിച്ച് കൂടുതൽ സ്വയംഭരണ അവകാശം തുടങ്ങിയ ആവശ്യങ്ങൾ ദീർഘകാലമായി നിലനിൽക്കുന്നുണ്ടെങ്കിലും, നാഗാലാൻഡ് കച്ചവട രാഷ്ട്രീയത്തിലൂന്നിയ ഒരു സന്തുലിതാവസ്ഥയിൽ എത്തിയപോലെ കാണപ്പെടുന്നു. ബി.ജെ.പി.യും അതിന്റെ പ്രാദേശിക പങ്കാളിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പീപ്പിൾസ് പാർട്ടിയും (എൻ.ഡി.പി.പി.) തങ്ങളുടെ 2018-ലെ സീറ്റ് പങ്കിടൽ തത്വം പിന്തുടർന്ന് യഥാക്രമം 20, 40 സീറ്റുകളിൽ മത്സരിക്കുന്നു. പ്രതിപക്ഷമായ നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻ.പി.എഫ്.) “ഇന്തോ-നാഗ രാഷ്ട്രീയ പ്രശ്നം” പരിഹരിക്കാനുള്ള ഒരു “ഐക്യ മുന്നേറ്റം” എന്നപേരിൽ 2021 ഓഗസ്റ്റിൽ എൻ.ഡി.പി.പി.-ബി.ജെ.പി. സർക്കാരിൽ ചേർന്നു. പ്രശ്ന പരിഹാരം എന്നതുകൊണ്ട് തീവ്രവാദ ഗ്രൂപ്പുകളുമായി, പ്രധാനമായും എൻ.എസ്.സി.എൻ (ഐസക്-മുയ്‌വ) വിഭാഗവുമായുള്ള അന്തിമ ഒത്തുതീർപ്പാണ് ഉദ്ദേശിക്കുന്നത്. വോട്ടർമാരും രാഷ്ട്രീയ പാർട്ടികളും മറ്റ് കക്ഷികളും പ്രതിപക്ഷരഹിത ക്രമീകരണവുമായി പൊരുത്തപ്പെട്ടതായി കാണപ്പെടുന്നു. എൻ.പി.എഫി.ന്റെ 25 എം.എൽ.എ.മാരിൽ 21 പേരും 2022 ഏപ്രിലിൽ എൻ.ഡി.പി.പി.യിൽ ചേർന്നു, എന്നാൽ മിക്കവർക്കും ഇത്തവണ ടിക്കറ്റ് നിഷേധിക്കപ്പെട്ടു; ബി.ജെ.പി.യിൽ ചേർന്ന ഒരാൾ പാർട്ടിയുടെ 20 സ്ഥാനാർത്ഥികളിൽ ഒരാളായി മത്സരിക്കുന്നു. 2018-ൽ തകർന്നടിഞ്ഞ കോൺഗ്രസിന് 24 സ്ഥാനാർത്ഥികളാണുള്ളത്. ഒരുകാലത്ത് പ്രബലമായിരുന്ന എൻ.പി.എഫ്. 22 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ കിഴക്കൻ മേഖല ഉൾപ്പെടുത്തി ഒരു പുതിയ സംസ്ഥാനം രൂപീകരിക്കണം എന്ന ആവശ്യപ്പെട്ടിരുന്ന സംഘടന 20 നിയോജക മണ്ഡലങ്ങൾ ഉൾപ്പെടുന്ന ആറ് ജില്ലകളിൽ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള ആഹ്വാനം പിൻവലിച്ചെങ്കിലും, ‘ഫ്രോണ്ടിയർ നാഗാലാൻഡ്’ ഒരു വിവാദ വിഷയമായി തുടരുന്നു. 2003 മുതലുള്ള തിരഞ്ഞെടുപ്പുകളിലേതുപോലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയം തീവ്രവാദ സംഘടനകളുമായുള്ള സമാധാന പ്രക്രിയയാണ്. നാഗാലാൻഡിൽ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന് പരിമിതമായ പങ്കാണുള്ളത്. തിരഞ്ഞെടുപ്പുകൾ നടക്കുന്നത് സാധാരണയായി വ്യക്തികളേയും അവരുടെ ഡൽഹിയിലെ ഭരണസംവിധാനത്തോടുള്ള അടുപ്പത്തേയും ചുറ്റിപ്പറ്റിയാണ്. കേന്ദ്രം അനുവദിക്കുന്ന വിഹിതത്തേയും അതിൽനിന്ന് ഉണ്ടാക്കുന്ന ലാഭത്തേയും അടിസ്ഥാനപ്പെടുത്തിയാണ് സംസ്ഥാനത്തിന്റെ രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥ നിലനിൽക്കുന്നത്. ബി.ജെ.പി.-എൻ.ഡി.പി.പി. സഖ്യം 2018-നെ സ്വയംഭരണ പ്രശ്നത്തിന്റെ ‘പരിഹാരത്തിനായുള്ള തിരഞ്ഞെടുപ്പ്’ ആയി വിശേഷിപ്പിച്ചിരുന്നു. സമാധാനം ഉറപ്പിക്കുന്നതിനായി, 2015 ഓഗസ്റ്റിൽ എൻ.എസ്.സി.എൻ. (ഐ.-എം.) മുമായി കേന്ദ്രം ഒരു ചട്ടക്കൂട് ഉടമ്പടിയിലും, നാഗാ ദേശീയ രാഷ്ട്രീയ സംഘടനകളുമായി (ചർച്ചകളിൽ പങ്കെടുത്ത ഏഴ് സംഘടനകളുടെ ഒരു കൂട്ടായ്മ) 2017 നവംബറിൽ ഒരു ‘യോജിച്ച നിലപാടിലും’ ഒപ്പുവച്ചു. എന്നാൽ, താമസിയാതെ പ്രത്യേക നാഗാ പതാകയുടെയും, നാഗ ഭരണഘടനയുടെയും പേരിൽ പ്രശ്നം സ്തംഭനാവസ്ഥയിലേക്ക് നീങ്ങി. ബി.ജെ.പി. നാഗകളോട് വിശ്വാസവഞ്ചനയാണ് കാട്ടിയതെന്ന് ആരോപിച്ച് വോട്ടെടുപ്പിന് മുമ്പ് രാഷ്ട്രീയ ഒത്തുതീർപ്പ് വേണമെന്ന് തീവ്രവാദികൾ ആവശ്യപ്പെടുന്നു. പുതിയതായി വരുന്ന സർക്കാരിന് ഒട്ടേറെ ജോലികൾ ചെയ്തുതീർക്കാനുണ്ട്.
This editorial has been translated from English, which can be read here.