ഏകദേശം എട്ട് മാസത്തിന് ശേഷം കഴിഞ്ഞ ശനിയാഴ്ച ഒത്തുകൂടിയ ജി.എസ്.ടി. കൗൺസിൽ, 2017 ജൂലൈയിൽ നിലവിൽവന്ന നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള തർക്കങ്ങൾ പരിഹരിക്കാനായി ജി.എസ്.ടി. അപ്പലേറ്റ് ട്രിബ്യൂണലുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഒരു വിശാലമായ സമവായത്തിലെത്തി. സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് ചില സൂക്ഷ്മാംശങ്ങളിൽ മാറ്റങ്ങൾ വരുത്തിയതിന് ശേഷം അടുത്ത മാസം പാസാക്കുന്ന ധനകാര്യ ബില്ലിൽ ട്രൈബ്യൂണലുകൾക്കുള്ള നിയമനിർമ്മാണ പിന്തുണ ഉൾപ്പെടുത്താനാവുമെന്നാണ് ധനകാര്യ വകുപ്പിന്റെ പ്രതീക്ഷ. കോടതികളുടെ ജോലിഭാരം വർദ്ധിപ്പിക്കുന്ന ജി.എസ്.ടി. തർക്കങ്ങൾ വേഗത്തിൽ തീർപ്പാക്കാനാവുമെന്ന പ്രതീക്ഷ ഇത് ഉയർത്തുന്നു. എന്നാൽ ‘ഒരു രാഷ്ട്രം, ഒരു നികുതി’ വാഗ്ദാനത്തിന്റെ ഈ സുപ്രധാന ഘടകം നടപ്പിൽ വരുത്താൻ വൈകുന്നതിന്റെ കാരണം മനസ്സിലാക്കാൻ പ്രയാസമാണ്. മറ്റ് പലതിനുമൊപ്പം, പെൻസിൽ ഷാർപ്പനെറുകളുടെ വില കുറച്ചതും, ചെറുകിട നികുതിദായകർ റിട്ടേൺ സമർപ്പിക്കുന്നതിൽ വരുത്തുന്ന കാലതാമസത്തിനുള്ള പിഴ കുറച്ചതുമായ ചില മാറ്റങ്ങൾ കൗൺസിൽ അംഗീകരിച്ചു. ഗുട്ക പോലെ നികുതി വെട്ടിക്കാൻ സാധ്യതയുള്ള ഇനങ്ങൾക്ക് പുതിയ സംവിധാനം കൊണ്ടുവരുന്നതിന്റെ പ്രത്യാഘാതങ്ങൾ അവയുടെ അറിയിപ്പുകളിലെ സൂക്ഷ്മാംശങ്ങളെ ആശ്രയിച്ചിരിക്കും. പല തവണ മാറ്റിവെച്ച ഓൺലൈൻ ഗെയിമിംഗുകളുടേയും കസീനോകളുടേയും ജി.എസ്.ടി. അവലോകനം സ്തംഭിച്ചിരിക്കുകയാണ്. ഈ വിഷയം കൈകാര്യം ചെയ്യുന്ന മന്ത്രിതല സംഘത്തിന്റെ തലവന് നിയമസഭാ തിരഞ്ഞെടുപ്പ് ജോലികളുണ്ടെന്നതാണ് ഇത്തവണ അവലോകനത്തിന് എടുക്കാത്തതിന് നൽകിയിരിക്കുന്ന കാരണം. ഈ വർഷം 9 നിയസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ, കുഴപ്പിക്കുന്ന പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാനുള്ള കൗൺസിലിന്റെ കഴിവിനെ ഇത് ബാധിക്കും.
ഒന്നിലധികം നിരക്കുകളുള്ള സങ്കീർണ്ണമായ ജി.എസ്.ടി. ഘടനയുടെ യുക്തിസഹമായ പുനർനിർണ്ണയം മുടങ്ങുന്നതും ചില നിർണായക ഇൻപുട്ടുകൾ ഒഴിവാക്കപ്പെടുന്നതുമാണ് കൂടുതൽ ആശങ്കാജനകം. വിപരീത നികുതി ഘടനകൾ പോലെയുള്ള ജി.എസ്.ടി.യിലെ അപാകതകൾ പരിഹരിക്കാനും, ചുരുക്കം ചില നിരക്കുകളുള്ള പുതുക്കിയ വ്യവസ്ഥ നിർദ്ദേശിക്കാനും 2021 അവസാനത്തോടെ മന്ത്രിമാരുടെ ഒരു സംഘത്തെ (ജി.ഒ.എം.) ചുമതലപ്പെടുത്തിയിരുന്നു. 2017-നും 2021-നും ഇടയിൽ ചില ഇനങ്ങളുടെ നിരക്ക് കുറച്ചതിനാൽ “അറിഞ്ഞോ അറിയാതെയോ” തുടക്കത്തിൽ വിഭാവനം ചെയ്ത 15.5 ശതമാനം നിഷ്പക്ഷ വരുമാന നിരക്കിനേക്കാൾ മൊത്തം നികുതി നിരക്ക് 12 ശതമാനത്തിനടുത്തായതിനാൽ ജി.എസ്.ടി. ഇപ്പോഴും വേണ്ടത്ര വരുമാനം നൽകുന്നില്ലെന്ന് കൗൺസിലിനെ അറിയിച്ചിരുന്നു. ജി.ഒ.എം. ശ്രദ്ധയിൽ കൊണ്ടുവന്ന ചില അപാകതകൾ കഴിഞ്ഞ ജൂണിൽ പരിഹരിച്ചെങ്കിലും, നാണ്യപ്പെരുപ്പം വർദ്ധിച്ചതിനാൽ നിരക്കുകളുടെ പുനഃക്രമീകരണം മാറ്റിവയ്ക്കുമെന്ന് കേന്ദ്രം സൂചന നൽകിയിരുന്നു. കാരണം, ഏതെങ്കിലും തരത്തിലുള്ള പരിഷ്കരണം ചില വസ്തുക്കളുടെ നികുതി ഉയർത്തിയേക്കാം. നിരക്ക് പരിഷ്‌കരണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിനായുള്ള കാത്തിരിപ്പ് തുടരുകയാണ്; പണപ്പെരുപ്പം ഇപ്പോഴും ഒരു തലവേദനയായി തുടരുന്നു; തിരഞ്ഞെടുപ്പ് കാലം 2024-ലെ ലോകസഭാ തിരഞ്ഞെടുപ്പ് വരെ നീളും – ഇതെല്ലാം അനിശ്ചിതത്വം തുടരുമെന്ന് തന്നെയാണ് അർത്ഥമാക്കുന്നത്. കർശനമായ നികുതി ഈടാക്കലും ഉയർന്ന വിലയും ശരാശരി ജി.എസ്.ടി. വരുമാനം വർധിപ്പിച്ചിട്ടുണ്ട്. ഇത് ഒരുപക്ഷേ, നികുതി കുരുക്ക് പരിഹരിക്കാനുള്ള തിടുക്കം കുറച്ചേക്കാം. എന്നാൽ സിമൻറ് പോലെയുള്ള ഒരു അവശ്യവസ്തുവിന് – അത് തലയ്ക്ക് മുകളിൽ മേൽക്കൂര പണിയാനോ അതിവേഗ പാത നിർമ്മിക്കാനോ ആണെങ്കിൽ പോലും – 28 ശതമാനം ജി.എസ്.ടി. അടക്കുന്ന നികുതിദായകർക്ക് ഒരു ഉത്തമവും ലളിതവുമായ നികുതി സമ്പ്രദായത്തിനായി കുറഞ്ഞത് 2025 വരെയെങ്കിലും കാത്തിരിക്കേണ്ടി വരും.
This editorial has been translated from English, which can be read here.
Published - February 21, 2023 11:06 am IST