ശിവസേനയുടെ പേരും, അമ്പും വില്ലും ചിഹ്നവും ഉപയോഗിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവാദം നൽകിയതോടെ പാർട്ടിയുടെ പൈതൃകത്തിനായുള്ള പോരാട്ടത്തിൽ തൽക്കാലത്തേക്കെങ്കിലും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗം വിജയിച്ചു. പാർട്ടിയിലെ പിളർപ്പുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹർജികളിൽ സുപ്രീം കോടതി വിധികല്പിക്കുന്നതുവരെ തീരുമാനം മരവിപ്പിക്കണമെന്ന മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നേതൃത്വം നൽകുന്ന വിഭാഗത്തിന്റെ അപേക്ഷ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിക്കളഞ്ഞു. പാർട്ടി രണ്ടായി പിരിഞ്ഞതിനെത്തുടർന്ന് 2022 ജൂണിൽ താക്കറെക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുകയും ഷിൻഡെ ആ പദവി ഏറ്റെടുക്കുകയും ചെയ്തിരുന്നു. ‘ഭൂരിപക്ഷ പരിശോധനാ തത്വം’ കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് കമ്മീഷൻ 40 നിയമസഭാംഗങ്ങളും 13 പാർലമെന്റ് അംഗങ്ങളുമുള്ള ഷിൻഡെ വിഭാഗത്തിന് അനുകൂലമായി തീരുമാനമെടുത്തത്. താക്കറെ പക്ഷത്ത് 15 നിയമസഭാംഗങ്ങളും അഞ്ച് പാർലമെന്റ് അംഗങ്ങളും മാത്രമാണ് ഉള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ കണക്കുകൾ പരിശോധിക്കുമ്പോൾ താക്കറെ വിഭാഗത്തേക്കാൾ കൂടുതൽ സമ്മതിദായകരെ പ്രതിനിധീകരിക്കുന്നത് ഷിൻഡെ വിഭാഗമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തി. രണ്ടാമത്തെ പ്രധാന മാനദണ്ഡമായ ‘പാർട്ടി ഭരണഘടന പരിശോധനയിലേക്ക്’ കടക്കേണ്ടതില്ലെന്ന് കമ്മീഷൻ തീരുമാനിച്ചു. സേനാ ഭരണഘടനയിൽ ഏകപക്ഷീയമായും സ്വന്തം നേട്ടത്തിനായും മാറ്റങ്ങൾ വരുത്തിയെന്ന ആരോപണം നേരിടുന്ന താക്കറെക്ക് ഇതൊരു തിരിച്ചടിയാണ്. 1966-ൽ പിതാവ് സ്ഥാപിച്ച പാർട്ടിയുടെ നിയന്ത്രണം നിലനിർത്താൻ താക്കറെ പെടാപ്പാട് പെടുന്ന സമയത്താണ് കമ്മീഷൻ തീരുമാനം വരുന്നത്.
യഥാർത്ഥ ശിവസേനയെന്ന് അവകാശപ്പെടുന്ന രണ്ട് വിഭാഗങ്ങളുടേയും ഹർജികളിൽ ഫെബ്രുവരി 21 മുതൽ കോടതി വാദം കേൾക്കാൻ തുടങ്ങും. യഥാർത്ഥ ശിവസേനയെന്ന് അംഗീകരിക്കപ്പെടുന്ന വിഭാഗത്തിന് കൂറുമാറ്റ നിരോധന നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് വിപ്പ് മുഖേന നിയമസഭാംഗങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്താൻ കഴിയും. ഒരു ആഭ്യന്തര കലാപത്തെ തുടർന്നാണ് മുഖ്യമന്ത്രി പാർട്ടിയുടെ നിയന്ത്രണം ഏറ്റെടുത്തതെന്നും, അത് ഭൂരിപക്ഷാഭിപ്രായത്തെ മാനിച്ചുകൊണ്ടാണെന്നും ഷിൻഡെ വിഭാഗം വാദിക്കുന്നു; താക്കറെ വിഭാഗം ആരോപിക്കുന്നത് പോലെ ആരും കൂറുമാറിയിട്ടില്ല. കൂറുമാറ്റ നിരോധന നിയമപ്രകാരം നിയമസഭാംഗങ്ങളുടെ അയോഗ്യത നിർണ്ണയിക്കാൻ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന നിയമസഭാധ്യക്ഷന് കഴിയുമോയെന്നും കോടതി പരിശോധിക്കുന്നുണ്ട്. ഈ ചോദ്യങ്ങൾ അടുത്ത ആഴ്‌ച പരമോന്നത കോടതിയുടെ മുന്നിൽ വാദത്തിന് വരുന്നതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷന് കാത്തിരിക്കാമായിരുന്നു. പേരും ചിഹ്നവും സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കോടതിയിൽ ഉന്നയിക്കപ്പെടാൻ സാധ്യതയില്ല. ഈ നിയമയുദ്ധം കൂടാതെ, ഇരു വിഭാഗങ്ങളും തമ്മിലുള്ള യഥാർത്ഥ പോരാട്ടം ജനകീയ അടിത്തറയ്ക്ക് വേണ്ടിയാണ്. എന്നാൽ ഇക്കാര്യത്തിലും താക്കെറെയുടെ പിടി അയഞ്ഞതായും, അണികളിലും ശൃംഖലകളിലും ഷിൻഡെ തന്റെ സ്വാധീനം വർധിപ്പിച്ചുകൊണ്ടിരിക്കുന്നതായും കരുതേണ്ടിയിരിക്കുന്നു. കോൺഗ്രസുമായും, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുമായും താക്കറെ നടത്തിയ അവസരവാദ പരീക്ഷണങ്ങളേക്കാൾ, വർഷങ്ങളായി മതതീവ്രവാദത്തിന്റെയും പ്രാദേശികവാദത്തിന്റെയും ഉയർന്ന അളവിലുള്ള സന്ദേശങ്ങൾ കേട്ടുവളർന്ന സേനാപ്രവർത്തകർക്ക് ഭാരതീയ ജനതാ പാർട്ടിയുമായുള്ള ഷിൻഡെയുടെ രാഷ്ട്രീയ സഖ്യം കൂടുതൽ ഇഷ്ടപ്പെടുമെന്ന് വ്യക്തമാണ്.
This editorial has been translated from English, which can be read here.