സിന്ധു നദീജല ഉടമ്പടി ഭേദഗതി ചെയ്യാൻ ചർച്ചകൾക്ക് ആഹ്വാനം ചെയ്തുകൊണ്ട് പാകിസ്ഥാന് നോട്ടീസ് നൽകാനുള്ള തീരുമാനം സർക്കാർ ശ്രദ്ധാപൂർവ്വം പുനരാലോചിക്കേണ്ടതാണ്. ജമ്മു കാശ്മീരിലെ രണ്ട് ഇന്ത്യൻ ജലവൈദ്യുത പദ്ധതികളോടുള്ള – ഝലം നദിയിലെ 330 മെഗാവാട്ട് കിഷൻഗംഗ ജലവൈദ്യുത പദ്ധതിയും, ചെനാബ് നദിയിലെ 850 മെഗാവാട്ട് റാറ്റിൽ ജലവൈദ്യുത പദ്ധതിയും – പാകിസ്ഥാന്റെ വിട്ടുവീഴ്ചയില്ലാത്ത എതിർപ്പാണ് ഈ കടുത്ത നടപടിക്ക് കാരണമെന്ന് ന്യൂഡൽഹി പറയുന്നു. 2006-ൽ എതിർപ്പുകൾ ഉയർന്നപ്പോൾ മുതൽ, പദ്ധതികൾ ഉടമ്പടിയിലെ ന്യായമായ ജലവിനിയോഗത്തിന്റെ പരിധിക്കുള്ളിലാണെന്ന് ഇന്ത്യ വാദിച്ചു. എന്നിരുന്നാലും, പതിവായി കൂടിക്കാഴ്ച നടത്തുന്ന ഇന്ത്യൻ, പാകിസ്ഥാൻ വിദഗ്ധർ അടങ്ങുന്ന ഒരു സ്ഥിര സിന്ധു കമ്മീഷന്റെ ഉഭയകക്ഷി സംവിധാനത്തിൽ ചർച്ചകൾക്ക് തീർപ്പാക്കാൻ പാകിസ്ഥാൻ വിസമ്മതിച്ചു. പാകിസ്ഥാൻ ചർച്ചകൾ ഉയർന്ന തലത്തിലേക്ക് കൊണ്ടുപോകാൻ പലപ്പോഴും ശ്രമിച്ചിട്ടുമുണ്ട്. തൽഫലമായി, ലോകബാങ്ക് ഒരു നിഷ്പക്ഷ വിദഗ്ധനെ നിയമിച്ചു. എന്നാൽ കേസ് ഹേഗിൽ വെച്ച് നടത്തണമെന്ന് പാകിസ്ഥാൻ നിർബന്ധിച്ചു. ഓരോ ഘട്ടവും പൂർണ്ണമായി ഫലശൂന്യമായാൽ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് കടക്കാവൂ എന്ന് വിശ്വസിക്കുന്നതിനാൽ, ഈ നടപടിക്രമത്തെ ഇന്ത്യ എതിർത്തു. 2016-ൽ ലോകബാങ്കുമായി ചേർന്ന് ഈ പ്രക്രിയ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞെങ്കിലും, പാകിസ്ഥാന്റെ നിർബന്ധം നിമിത്തം 2022 മാർച്ച് മുതൽ ഒരു നിഷ്പക്ഷ വിദഗ്ദ്ധനേയും മദ്ധ്യസ്ഥ കോടതിയേയും (സി.ഒ.എ.) വാദങ്ങൾ കേൾക്കുന്നതിനായി നിയോഗിക്കാൻ ലോകബാങ്ക് സമ്മതിച്ചു. കഴിഞ്ഞ വർഷം നിഷ്പക്ഷ വിദഗ്ധരുമായുള്ള വിചാരണയിൽ ഇന്ത്യ പങ്കെടുത്തിരുന്നു. എന്നാൽ വെള്ളിയാഴ്ച കേസ് കേൾക്കാൻ തുടങ്ങിയ ഹേഗിലെ മദ്ധ്യസ്ഥ കോടതി ബഹിഷ്‌കരിക്കാൻ ഇന്ത്യ തീരുമാനിച്ചു. ചർച്ചകൾ വഴി മുട്ടിയതിനാൽ, ഭേദഗതികൾക്കും പുനരാലോചനകൾക്കുമായി മുഴുവൻ ഉടമ്പടിയും പുനഃപരിശോധിക്കണമെന്ന് ന്യൂഡൽഹി പറയുന്നു. രണ്ട് പദ്ധതികളും തങ്ങളുടെ ജലവിതരണത്തെ തടസ്സപ്പെടുത്തുന്നു എന്ന് സമർത്ഥിക്കാൻ ഭൗതിക തെളിവുകൾ നൽകാൻ ഇസ്‌ലാമാബാദ് പരാജയപ്പെട്ടതിനാൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ ആരോപണങ്ങൾ സാധുവായിരിക്കാം. പരസ്പര വിരുദ്ധമായ വിധികൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ രണ്ട് സമാന്തര വിധിനിർണ്ണയ പ്രക്രിയകൾ നടത്താനുള്ള ലോകബാങ്കിന്റെ തീരുമാനവും അപകടകരമാണ്. എന്നിരുന്നാലും, മുഴുവൻ ഉടമ്പടിയുടേയും പുനരവലോകനത്തിന് അതിന്റേതായ പ്രശ്‌നങ്ങളുണ്ട്. അത് ന്യൂഡൽഹി ശാന്തമായ മനസ്സോടെ ആലോചിക്കേണ്ടതാണ്.
സിന്ധു നദിയുടെയും ആറ് പോഷകനദികളുടേയും ജലം ഇരു രാജ്യങ്ങൾക്കുമിടയിൽ വിതരണം ചെയ്യാൻ തീരുമാനിച്ച സിന്ധു നദീജല ഉടമ്പടി 1960-ൽ ഒപ്പിടുന്നതിന് മുമ്പ് ഒരു ദശാബ്ദത്തോളം ചർച്ചകൾ നടന്നിരുന്നു. ഏകോപനത്തിനും തർക്ക പരിഹാരത്തിനുമുള്ള പ്രക്രിയ എഴുതിച്ചേർത്ത ഈ ഉടമ്പടി കുറഞ്ഞത് അരനൂറ്റാണ്ട് കാലം നല്ലരീതിയിൽ നിലനിന്നു. ഉയർന്ന നദീതട പ്രദേശങ്ങളും താഴ്ന്ന നദീതട പ്രദേശങ്ങളും തമ്മിൽ ലോകമെമ്പാടുമുള്ള ഉടമ്പടികൾക്ക് പലപ്പോഴും ഒരു രൂപരേഖയായി ഇതിനെ ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങളേയും പതിവ് രാഷ്ട്രീയ വാചാടോപങ്ങളേയും അതിജീവിച്ചു എന്നതും അതിന്റെ ഉള്ളടക്കത്തിന്റെ മേന്മയുടെ തെളിവാണ്. കൂടാതെ, 16 വർഷമായി സിന്ധു നദീജല കമ്മീഷൻ ചർച്ചകളിൽ ഒരു കേസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇന്ത്യയ്ക്കും പാകിസ്ഥാനും കഴിഞ്ഞിട്ടില്ലെങ്കിൽ, ന്യായമായ സമയപരിധിക്കുള്ളിൽ മുഴുവൻ ഉടമ്പടിയിന്മേൽ വീണ്ടും ധാരണയുണ്ടാക്കാമെന്നതിന് എന്ത് ഉറപ്പാണ് ഉള്ളത്? രാഷ്ട്രീയ ചർച്ചകളോ, വ്യാപാര, വ്യോമ, റെയിൽ ബന്ധങ്ങളോ ഇല്ലാത്ത ഈ സമയത്ത്, ചർച്ചകൾ പുനരാരംഭിക്കുന്നത് ഇന്ത്യ-പാകിസ്ഥാൻ ഏറ്റുമുട്ടലിന് ഒരു പുതിയ വഴി തുറന്നു കൊടുക്കും.
This editorial has been translated from English, which can be read here.
Published - January 31, 2023 11:29 am IST