1995-ലെ എംപ്ലോയീസ് പെൻഷൻ സ്കീം (ഇ.പി.എസ്.) പ്രകാരം ഉയർന്ന പെൻഷൻ തിരഞ്ഞെടുക്കാൻ വരിക്കാരേയും പെൻഷൻകാരേയും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) അനുവദിക്കുന്ന വിഷയത്തിൽ കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവിന് കാര്യമായൊന്നും പറയാനില്ലെന്ന് കരുതേണ്ടിയിരിക്കുന്നു. 2014 സെപ്‌റ്റംബർ 1-വരെ ജോലി ചെയ്തിരുന്നവർക്ക് ഇത് തിരഞ്ഞെടുക്കാൻ കഴിഞ്ഞ വർഷം നവംബറിൽ സുപ്രീം കോടതി നിശ്ചയിച്ച നാല് മാസത്തെ സമയപരിധി വൈകാതെ അവസാനിക്കും. അങ്ങനെയിരിക്കെ, കോടതിയുടെ നിർദ്ദേശങ്ങൾക്ക് “നിയമപരവും സാമ്പത്തികവും ബാധ്യതാനിർണ്ണയപരവും വിതരണസംബന്ധവുമായ പ്രത്യാഘാതങ്ങൾ” ഉണ്ടെന്നും അവ പരിശോധനയിലാണെന്നുമുള്ള അദ്ദേഹത്തിന്റെ നിരീക്ഷണം ആശ്വാസം നൽകുന്നില്ല. ഉയർന്ന പെൻഷൻ അനുവദിക്കുന്നതിനെ സംബന്ധിച്ച പ്രശ്നം തുടക്കം മുതൽ തന്നെ പി.എഫ്. സംവിധാനത്തെ അലട്ടുന്നുണ്ട്. നിയമാനുസൃതമായ പരിധിയിൽ കൂടുതലുള്ള യഥാർത്ഥ ശമ്പളത്തിന്റെ 12% തൊഴിലുടമകൾ നിർബന്ധിത പി.എഫ്. സംഭാവനകൾക്കായി നൽകിയാൽ ജീവനക്കാർക്ക് ഈ ഉയർന്ന പെൻഷന് അർഹതയുണ്ട്. ദീർഘകാല സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ പെൻഷൻ പദ്ധതി ബാധ്യതാനിർണ്ണയ തത്വങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ഇതിൻ പ്രകാരം, തൊഴിലുടമകളുടെ 12% പി.എഫ്. വിഹിതത്തിൽ 8.33 ശതമാനം പോയിന്റുകളും, 15,000 രൂപ പ്രതിമാസ വേതനപരിധി കവിയാത്തവർക്ക് കേന്ദ്ര സർക്കാർ നൽകുന്ന 1.16% വിഹിതവും കൂടി ചേർത്താണ് പെൻഷൻ പദ്ധതിക്ക് ധനം സ്വരൂപിക്കുന്നത്. പി.എഫി.ന്റെ മൂല്യനിർണ്ണയത്തിൽ പ്രതീക്ഷിക്കുന്ന ബാധ്യതാകമ്മി, നിക്ഷേപങ്ങളിൽ നിന്നുള്ള കുറഞ്ഞ വരുമാനം, പെൻഷൻകാരുടെ വർധിക്കുന്ന ആയുർദൈർഘ്യം എന്നിവ കാരണമാണ് ഉയർന്ന പെൻഷൻ എതിർപ്പുകൾ നേരിടുന്നത്. ഉയർന്ന പെൻഷൻ ചുരുങ്ങിയ സമയത്തിനുള്ളിൽ വിഭവ നിധി തന്നെ ഇല്ലാതാക്കിയേക്കുമെന്ന് ഇ.പി.എഫ്.ഒ.യിലെ ഉന്നതർ കരുതുന്നു. പി.എഫ്. സംവിധാനത്തിന്റെ ആശങ്ക അസ്ഥാനത്തല്ല. കാരണം, ഇ.പി.എസ്സി.ന്റെ മുൻകൂട്ടി ഭേദഗതി ചെയ്ത നിയമങ്ങളുടെ ഖണ്ഡിക 11 (3)-ലെ വ്യവസ്ഥ പ്രകാരം അത്തരം ആവശ്യങ്ങൾ പരിഗണിക്കപ്പെടേണ്ടതാണ്.
2014 സെപ്തംബറിൽ, ഈ വ്യവസ്ഥ നീക്കം ചെയ്യുകയും, ഇ.പി.എസ്. നിയമങ്ങളിൽ ഭേദഗതി വരുത്തുകയും ചെയ്തപ്പോഴും ഉയർന്ന പെൻഷൻ എന്ന ആശയം വേണ്ടെന്നു വെച്ചില്ല. പകരം, ഭേദഗതികൾ പ്രകാരം ജീവനക്കാർക്കും തൊഴിലുടമകൾക്കും ഇത് സംയുക്തമായി തിരഞ്ഞെടുക്കാൻ 12 മാസത്തെ കാലാവധി അനുവദിച്ചു. അതുകൊണ്ടാണ് പെൻഷൻകാരുടെ ഉയർന്ന പെൻഷനു വേണ്ടിയുള്ള ആവശ്യം ന്യായീകരിക്കപ്പെടുന്നത്. കാരണം, ഇവരുടെ സേവന കാലയളവിൽ, തൊഴിൽദാതാക്കൾ നിയമാനുസൃത പരിധിയിൽ കൂടുതലുള്ള യഥാർത്ഥ ശമ്പളത്തിൽ നിന്ന് പി.എഫി.ലേക്ക് സംഭാവന നൽകിയിരുന്നു. എന്നാൽ, 2014-ന് മുമ്പ് വിരമിച്ചവർക്ക് ഇത് ഓൺലൈനായി തിരഞ്ഞെടുക്കാൻ അനുവദിക്കുമ്പോൾ, അധികാരികൾ ഹിമാചൽ പ്രദേശ് ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (15 വർഷം മുമ്പ് ആരംഭിച്ച ഉയർന്ന പെൻഷനുവേണ്ടിയുള്ള പോരാട്ടം) നിബന്ധനകൾ ആവർത്തിക്കാൻ ശ്രമിച്ചു. 2016-ലെ കോടതി വിധിയെ അടിസ്ഥാനമാക്കിയുള്ള 2022-ലെ വിധിക്ക് വിരുദ്ധമാണ് ഇത്തരമൊരു സമീപനം. കാരണം, രണ്ട് വിധികളും അർഹരായ പെൻഷൻകാർക്ക് നേട്ടം കൊയ്യാൻ അവസരം നൽകുന്നു. ഇതിനെല്ലാം പുറമെ, 2016-ന് ശേഷമുള്ള ഉയർന്ന പെൻഷൻ കേസുകൾ പുനരാരംഭിക്കുകയും, വീണ്ടെടുക്കൽ നടപടികൾ തുടങ്ങുകയും ചെയ്യുവാൻ ഇ.പി.എഫ്.ഒ. ഉത്തരവ് (ജനുവരി) ഇറക്കുകയും ചെയ്തു. കോടതിയുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിലെ യഥാർത്ഥ ബുദ്ധിമുട്ടുകൾ സർക്കാരും ഇ.പി.എഫ്.ഒ.യും തല്പരകക്ഷികളോട് വിശദീകരിക്കണം. ഉദ്യോഗസ്ഥവൃന്ദത്തിന്റെ ഹ്രസ്വദൃഷ്‌ടിയും, കാര്യഗൗരവമില്ലാത്ത നിയമനിർദ്ദേശങ്ങൾ പാലിക്കാനുള്ള ബുദ്ധിമുട്ടുകളും, പെൻഷൻകാർക്കിടയിലും വിരമിക്കാൻ പോകുന്നവർക്കിടയിലും പ്രതീക്ഷകൾ ഉയർത്തുകയും ഒപ്പംതന്നെ ആശങ്കകൾ ഉളവാക്കുകയും ചെയ്തിട്ടുണ്ട്.
This editorial has been translated from English, which can be read here.