പലിശ നിരക്ക്, കാൽ ശതമാനമാണെങ്കിൽ പോലും, ഉയർത്തിയ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്വാഗതാർഹമായ തീരുമാനം വില സ്ഥിരത ഉറപ്പാക്കാനായുള്ള പ്രതിജ്ഞാബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. നാണയ നയ സമിതിയുടെ (എം.പി.സി.) പ്രാഥമിക ലക്‌ഷ്യം ഉപഭോക്‌തൃ നാണ്യപ്പെരുപ്പം 4 ശതമാനത്തിൽ എത്തിക്കുക എന്നതായത് കൊണ്ടും, കഴിഞ്ഞ 20 മാസമായി വിലകയറ്റം 6 ശതമാനമോ അതിന് മുകളിലോ ആയിരുന്നതു കൊണ്ടും, നിരക്ക് നിർണയ സമിതി 4-2 ഭൂരിപക്ഷത്തിന് വർധനക്കായി വോട്ട് ചെയ്തു. പണപ്പെരുപ്പത്തിന്റെ കാര്യത്തിൽ എം.പി.സി.യുടെ അചഞ്ചലമായ ശ്രദ്ധയുടെ പ്രാധാന്യം ഗവർണർ ശക്തികാന്ത ദാസ് ഊന്നിപ്പറഞ്ഞു. “പണപ്പെരുപ്പത്തെ ഉയരാതെ നിലനിർത്തുന്നതിലൂടെയും വഴങ്ങാൻ കൂട്ടാക്കാത്ത പ്രധാന പണപ്പെരുപ്പത്തിൽ അയവ് വരുത്തുന്നതിലൂടെയും” സമ്പദ്‌വ്യവസ്ഥയുടെ ഇടക്കാല വളർച്ചാ സാധ്യതകൾ ശക്തിപ്പെടുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നവംബറിലും ഡിസംബറിലുമായി മൊത്ത വില പണപ്പെരുപ്പത്തിൽ ഇളവ് വന്നെങ്കിലും, നാണ്യപ്പെരുപ്പം സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാഗതിയിൽ പ്രധാന ഭീഷിണിയായി തുടരുന്നുവെന്ന് എം.പി.സി. ഊന്നിപ്പറഞ്ഞു. 2022 അവസാനത്തോടെ പച്ചക്കറി വിലയിലെ നാണ്യച്ചുരുക്കം വേനൽക്കാലമാകുമ്പോഴേക്കും ഇല്ലാതായി, വില വർധിക്കാനുള്ള സാധ്യതയുണ്ടെന്ന് സമിതി മുന്നറിയിപ്പ് നൽകി. ലോകമാകെ, പ്രത്യേകിച്ച് ചൈനയിൽ, കോവിഡുമായി ബന്ധപ്പെട്ട മിക്ക നിയന്ത്രണങ്ങളും എടുത്തുകളഞ്ഞ സാഹചര്യത്തിൽ, ആഗോളതലത്തിൽ ചരക്ക് വില ഉയരാൻ സാധ്യതയുണ്ട്. ബ്രെന്റ് അസംസ്കൃത എണ്ണയുടെ അവധി വില സമീപകാലത്ത് ഉയർന്നതും ഉക്രെയ്ൻ സംഘർഷം രൂക്ഷമാകുന്നതും, എണ്ണ വില ബാരലിന് ശരാശരി 95 ഡോളറായിരിക്കും എന്ന ആർ.ബി.ഐ.യുടെ അനുമാനത്തെ തകിടംമറിച്ചേക്കാം.
തുടർച്ചയായി മൂന്ന് തവണ അര ശതമാനം പോയിന്റ് നിരക്ക് വർദ്ധനയ്ക്ക് ശേഷം, ഡിസംബറിൽ 35 പോയിന്റും, ഇത്തവണ നേരിയ തോതിൽ 25 പോയിന്റും ഉയർത്താനുള്ള എം.പി.സി.യുടെ തീരുമാനത്തിലൂടെ, മഹാമാരിക്ക് ശേഷമുള്ള വീണ്ടെടുക്കലിനിടെ വളർച്ച മന്ദഗതിയിലാകാൻ വർദ്ധിച്ച വായ്പാ നിരക്ക് കാരണമാകുമെന്ന് ആർ.ബി.ഐ. മനസ്സിലാക്കുന്നുവെന്ന് വ്യക്തമാണ്. എന്നിട്ടും, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പൂർവസ്ഥിതി പ്രാപിക്കാൻ കഴിവുള്ളതാണെന്നത് സാമ്പത്തിക നയ രൂപകർത്താക്കൾക്ക് ഒരു പരിധിവരെ ആശ്വാസം നൽകിയിട്ടുണ്ട്. ആഭ്യന്തര ചോദനയുടെ, പ്രത്യേകിച്ച് തീവ്ര സമ്പർക്ക സേവനങ്ങളുടേയും വിവേചന ചെലവുകളുടേയും, തിരിച്ചുവരവിനെയാണ് ഇത് സൂചിപ്പിക്കുന്നത്. വരുന്ന സാമ്പത്തിക വർഷത്തിന്റെ പ്രവചനങ്ങളിൽ ആദ്യ രണ്ട് പാദങ്ങളിലെ ജി.ഡി.പി. വളർച്ചാ നിരക്ക് ഉയർത്തിയതിൽ ഇത് പ്രകടമായിരുന്നു. ആർ.ബി.ഐ 2024 സാമ്പത്തിക വർഷം ഒന്നാം പാദത്തിലെ വളർച്ചാ പ്രതീക്ഷ ഡിസംബറിലെ അനുമാനത്തിൽ നിന്ന് 70 പോയിന്റ് കൂട്ടി, 7.8 ശതമാനമായി ഉയർത്തി. രണ്ടാം പാദത്തിലെ അനുമാനം 30 പോയിന്റ് ഉയർത്തി 6.2 ശതമാനമാക്കി. നാണയ നയം “സുസ്ഥിരമായി നാണ്യപ്പെരുപ്പം ഇല്ലാതാക്കുന്നതിന് അനുയോജ്യമാക്കണം” എന്ന ദാസിന്റെ അസന്ദിഗ്ദ്ധമായ അവകാശവാദം, മൂന്ന് ഐ.എം.എഫ്. സാമ്പത്തിക വിദഗ്ധർ സമീപകാലത്ത് എഴുതിയ ബ്ലോഗിനെ പ്രതിധ്വനിപ്പിക്കുന്നു. നാണയ നയത്തിലെ അകാലത്തിലുള്ള അയവ് വിലക്കയറ്റം തിരിച്ചുകൊണ്ടുവന്ന് രാജ്യങ്ങൾക്ക് കൂടുതൽ ആഘാതങ്ങൾ ഏൽപ്പിക്കാൻ സാധ്യതയുള്ളത് കൊണ്ട് കേന്ദ്ര ബാങ്കുകൾ ഉറച്ച തീരുമാനങ്ങൾ എടുക്കണമെന്ന് അവർ പറഞ്ഞിരുന്നു. ആത്യന്തികമായി, വിലസ്ഥിരത ഒരു സുസ്ഥിരമായ സാമ്പത്തിക വീണ്ടെടുപ്പിനുള്ള അടിസ്ഥാന ശിലയാണ്.
This editorial has been translated from English, which can be read here.