ജോഷിമഠിലെ ഭൂമി ഇടിവ് ഇന്ത്യയിലുടനീളം നിരവധി വലിയ വിഭവസമാഹരണ പദ്ധതികളുടെ പരിസരത്തുണ്ടാവുന്ന ഭൂഗർഭ ദുരന്തങ്ങളുടെ പ്രതീകമായി മാറിയിരിക്കുന്നു. ഝരിയ, ഭുർകുന്ദ, കപസാര, റാണിഗഞ്ച്, താൽച്ചർ എന്നീ കൽക്കരി ഖനികളിലും, ഭൂഗർഭജലം അമിതമായി ചോർത്തുന്ന ഡൽഹിയിലും കൊൽക്കത്തയിലും, ഹൈഡ്രോകാർബണുകളുള്ള മെഹ്‌സാനയിലും മണ്ണിടിഞ്ഞതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ വർഷം, ഹിമാചൽ പ്രദേശിലെ ചമ്പയിൽ ഒരു ജലവൈദ്യുത പദ്ധതി പരീക്ഷണാർത്ഥം പ്രവർത്തനം ആരംഭിച്ചതിന് തൊട്ടുപിന്നാലെ ഭൂമി താഴാൻ തുടങ്ങി. ഇത് ഉത്തരാഖണ്ഡിലെ ജോഷിമഠിനടുത്തുള്ള തപോവൻ വിഷ്ണുഗഡ് പദ്ധതിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചോദ്യങ്ങളുയർത്തുന്നു. 2010-ൽ, തുരങ്കം നിർമ്മിക്കുന്ന യന്ത്രം ജോഷിമഠിനടുത്തുള്ള ഭൂഗർഭ ജലസംഭരണിയിൽ ക്ഷതമുണ്ടാക്കിയതിനെത്തുടർന്ന് ഗണ്യമായ ജലപ്രവാഹമുണ്ടായി. ഇതിന് ഏതാനും മാസങ്ങൾക്ക് ശേഷം, രണ്ട് ഗവേഷകർ കറന്റ് സയൻസിൽ എഴുതി, “പെട്ടന്ന് വലിയ തോതിൽ ജലം നഷ്ടപ്പെടുന്നത് ഈ പ്രദേശത്ത് നിലം താഴാൻ” കാരണമാകും. പ്രദേശത്തെക്കുറിച്ചുള്ള ദീർഘകാല ശാസ്ത്രീയ അന്വേഷണങ്ങളുടെ അഭാവം മൂലം, ഭൂഗർഭ ജലസ്രോതസ്സിൽ വിള്ളലുണ്ടായതിന് പുതിയ സംഭവികാസങ്ങളുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് നിർണ്ണയിക്കുന്നത് എളുപ്പമല്ല. ജനുവരി 5-ന്, തപോവൻ വിഷ്ണുഗഡിനും, ചാർ ധാം പദ്ധതിയുടെ ഭാഗമായ ഹെലാംഗ്-മാർവാരി ബൈപാസിനും നേരെ പരിസരവാസികൾ വിരൽ ചൂണ്ടാൻ തുടങ്ങിയപ്പോൾ എൻ.ടി.പി.സി ഒരു പ്രസ്താവന പുറത്തിറക്കിക്കൊണ്ട് ഈ പ്രതിസന്ധിയിൽ നിന്ന് ഒഴിഞ്ഞുമാറി. കൗൺസിൽ ഓഫ് സയന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ച്-നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ ജനുവരി-10 ന് തകർച്ചയുടെ സാഹചര്യങ്ങൾ പരിശോധിക്കാൻ ഇറങ്ങിത്തിരിച്ചു. തുടർനിർമാണപ്രവർത്തനങ്ങൾ നിർത്തിവയ്‌ക്കേണ്ടിവന്നാൽ പോലും ദേശീയ-സംസ്ഥാന സർക്കാരുകൾ ഈ സംഘത്തിന്റെ കണ്ടെത്തലുകൾക്ക് ചെവികൊടുക്കണം.
വടക്കും വടക്കുകിഴക്കുമുള്ള നദികളിലെ അണക്കെട്ട് നിർമാണപ്രവർത്തനങ്ങൾ കുറക്കാൻ വിദഗ്ധരും പൗരസമൂഹവും സർക്കാരിനോട് പല അവസരങ്ങളിലും ആവശ്യപ്പെട്ടിട്ടുണ്ട്. അതുപോലെതന്നെ സുസ്ഥിരതയ്‌ക്കായി പ്രദേശങ്ങളിലെ വിനോദസഞ്ചാരം മിതമാക്കുക, റോഡുകൾ വീതികൂട്ടുന്നതിനായി ദൃഡതയില്ലാത്ത കുന്നിൻചെരിവുകൾ തകർക്കാതിരിക്കുക എന്നീ ആവശ്യങ്ങളും ഉയർന്നിട്ടുണ്ട്. ജൂലൈയിൽ ഐസ്വാളിൽ പെയ്ത കനത്ത മഴ ഭൂമി താഴാൻ കാരണമായി. ഇത് മേഖലാനിയന്ത്രണങ്ങൾ നടപ്പാക്കുന്നതിലും, പ്രദേശത്തിന്റെ ഭാരം താങ്ങാനുള്ള കഴിവ് തിട്ടപ്പെടുത്തുന്നതിലും വന്ന ഉപേക്ഷ തുറന്നുകാട്ടി. പക്ഷേ, മലയിടിച്ചിലിന് സാധ്യതയുള്ള ജോഷിമഠിൽ, മേഖലാനിയന്ത്രണങ്ങൾ, വാഹകശേഷി, നിർണായക വഴിത്തിരിവുകൾ എന്നിവയെകുറിച്ചുള്ള ആശങ്കകൾ പരിഹരിക്കപ്പെട്ടിട്ടില്ല. ജോഷിമഠിലെ ഭൂമി ഇടിവ് രാജ്യത്തിന്റെ ശ്രദ്ധ ആകർഷിച്ചു, കാരണം ഇത് തീർത്ഥാടകരുടെയും വിനോദസഞ്ചാരികളുടെയും ലക്ഷ്യസ്ഥാനമാണ്. എന്നാൽ ജോഷിമഠിലേത് ആദ്യത്തേയോ ഏറ്റവും മാരകമായതോ ആയ സംഭവമല്ല. ജോഷിമഠിൽ നടത്തുന്ന അറ്റകുറ്റപ്പണികളും പുനരുദ്ധാരണ പ്രവർത്തനങ്ങളും മറ്റെല്ലാ സമാന സ്ഥലങ്ങളിലും സർക്കാർ ആവർത്തിക്കണം. അവസാനമായി, ദേശീയ-സംസ്ഥാന സർക്കാരുകൾ ശാസ്ത്രത്തിനും, ഖനികൾക്കും അണക്കെട്ടുകൾക്കും സമീപം താമസിക്കുന്ന ജനങ്ങൾക്കും പറയാനുള്ളത് കേൾക്കണം. കാർബൺ ബഹിർഗമനം സന്തുലിതമാകുന്നതുവരെ കൂടുതൽ കാർബൺ പുറന്തള്ളാൻ വികസ്വര രാജ്യങ്ങളെ അനുവദിക്കണമെന്നൊരു വാദമുണ്ട്. പക്ഷേ കാലാവസ്ഥാ വ്യതിയാനത്തിൽ തുല്യനീതി ഉറപ്പാക്കുന്നത് പ്രകൃതി വിഭവങ്ങൾ കൊള്ളയടിക്കാനുള്ള ഒരു അനുമതിപത്രമല്ല.
This editorial was translated from English, which can be read here.