ഈ മാസത്തിന്റെ തുടക്കത്തിൽ യു.എസ്സി.ലെ കാലിഫോർണിയയിൽ 48 മണിക്കൂറിനുള്ളിൽ നടന്ന രണ്ട് കൂട്ട വെടിവെപ്പുകളിൽ 18 പേരുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യം നേരിടുന്ന വെടിവെപ്പ് അക്രമങ്ങളുടെ മറ്റൊരു ഗുരുതരമായ ഓർമ്മപ്പെടുത്തലാണ് ഇത്. ജനുവരി 21-ന് കാലിഫോർണിയയിലെ മോണ്ടെറി പാർക്കിൽ 11 പേരെയാണ് തോക്കുധാരി കൂട്ടക്കൊല ചെയ്തത്. ഈ വർഷം നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണിത്. രണ്ടു ദിവസത്തിനു ശേഷം വടക്കൻ കാലിഫോർണിയയിലെ ഹാഫ് മൂൺ ബേയിൽ ഏഴു പേർ കൊല്ലപ്പെട്ടു. ഏതാനും മണിക്കൂറുകൾക്ക് ശേഷം ഓക്ലൻഡിൽ നടന്ന വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. “ദുരന്തത്തിനുമേൽ ദുരന്തം” എന്നാണ് വെടിവെപ്പിനെക്കുറിച്ച് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം വിലപിച്ചത്. ആയുധങ്ങൾ നിരോധിക്കണമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ ഒരിക്കൽക്കൂടി ആവശ്യപ്പെട്ടു. പ്രസ്താവനകൾക്കപ്പുറം, യു.എസ്. കോൺഗ്രസ് ഏതെങ്കിലും കാര്യമായ തോക്ക് നിയന്ത്രണ നിയമങ്ങൾ നിർമ്മിക്കുമോയെന്ന് സംശയമുണ്ട്. ജനുവരിയിലെ ആദ്യ മൂന്നാഴ്ചയിൽ മാത്രം 17 വ്യത്യസ്ത യു.എസ്. സംസ്ഥാനങ്ങളിലായി 38 വെടിവെപ്പ് സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സമീപ വർഷങ്ങളിൽ, വെടിവെപ്പുകൾ വർദ്ധിച്ചെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. അമേരിക്കയിൽ എല്ലാ 100 നിവാസികൾക്കും ഏകദേശം 120 തോക്കുകൾ ഉണ്ട്. ഇവിടുത്തെ രണ്ടാം ഭേദഗതി ആയുധം കൈവശം വെക്കാൻ പൗരന്മാർക്ക് അവകാശം നൽകുന്നു. ആവർത്തിച്ച് വെടിവെപ്പുകൾ നടന്നിട്ടും യു.എസി.ന് ഇപ്പോഴും ശക്തമായ ദേശീയ തോക്ക് നിയന്ത്രണ നിയമങ്ങളില്ല. ഓരോ തവണ വെടിവെപ്പ് നടക്കുമ്പോഴും പ്രസിഡന്റുമാർ ശക്തമായ പ്രസ്താവനകൾ പുറപ്പെടുവിക്കുകയും നിയമനിർമ്മാണ നടപടികൾക്ക് ആഹ്വാനം നൽകുകയും ചെയ്യും. എന്നാൽ ഇത് ആരും ചെവിക്കൊള്ളാറില്ല.
കഴിഞ്ഞ വർഷം ടെക്സസിൽ 18-കാരനായ മുൻ വിദ്യാർത്ഥി 19 സ്കൂൾ വിദ്യാർത്ഥികളെ വെടിവച്ചുകൊന്നതിന് ശേഷം കോൺഗ്രസ് ഏറ്റവും ബൃഹത്തായ തോക്ക് നിയമം കൊണ്ടുവന്നു. മൂന്ന് പതിറ്റാണ്ടിനിടയിൽ ആദ്യമായി നിർമ്മിച്ച ഈ നിയമപ്രകാരം തോക്ക് വാങ്ങുന്നവരിൽ 21 വയസ്സിന് താഴെ പ്രായമുള്ളവർക്ക് പശ്ചാത്തല പരിശോധനകൾ വിപുലപ്പെടുത്തി. തോക്ക് കടത്തുന്നതിനും, ഇടനിലക്കാർ മുഖേനയുള്ള വാങ്ങലിനും പിഴ ചുമത്തുകയും ചെയ്തു. പരക്കെ സ്വാഗതം ചെയ്യപ്പെട്ടെങ്കിലും, ലോകത്തിലെ ഏറ്റവും കൂടുതൽ ആളോഹരി തോക്കുകളുള്ള ഒരു രാജ്യത്ത് വെടിവെപ്പ് നിയന്ത്രിക്കാൻ ഇത് പര്യാപ്തമായിരുന്നില്ല. വീടിന് പുറത്ത് തോക്ക് കൈവശം വയ്ക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ന്യൂയോർക്ക് സ്റ്റേറ്റ് നിയമം, രണ്ടാം ഭേദഗതി ഉദ്ധരിച്ച് റദ്ദാക്കാനുള്ള സുപ്രീം കോടതിയുടെ കഴിഞ്ഞ വർഷത്തെ തീരുമാനം സംസ്ഥാന തലത്തിൽ കർശനമായ നിയമനിർമാണം കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായി. സഭയിലെ ഡെമോക്രാറ്റുകൾ കഴിഞ്ഞ വർഷം ആക്രമണായുധ നിരോധനം പാസാക്കി. എന്നാൽ പ്രമേയം സെനറ്റിൽ തടയപ്പെട്ടതിനാൽ, ഒരിക്കലും ബൈഡന്റെ മേശയിൽ എത്തിയില്ല. റിപ്പബ്ലിക്കന്മാർ പലപ്പോഴും നിയമനിർമ്മാണത്തെ തടയുന്നതിന് ഭരണഘടനാപരമായ അവകാശങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. അമേരിക്കയിൽ ഭൂരിപക്ഷം ആളുകളും കർശന നിയന്ത്രണങ്ങൾ ആഗ്രഹിക്കുന്നതായി വോട്ടെടുപ്പുകൾ തെളിയിച്ചിട്ടും, പണവും സ്വാധീനവുമുള്ള നാഷണൽ റൈഫിൾ അസോസിയേഷനും, ശക്തമായ തോക്ക് നിർമ്മാണ വ്യവസായവും മറ്റ് തോക്ക് ലോബികളും നിയന്ത്രണ നടപടികളെ നിരന്തരം എതിർക്കുന്നു. എന്താണ് ചെയ്യേണ്ടതെന്ന് എല്ലാവർക്കും അറിയാം – കടുത്ത തോക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരിക. എന്നാൽ, മൂല്യങ്ങളിൽ അഭിമാനം കൊള്ളുന്ന ജനാധിപത്യരാജ്യവും പൗരന്മാരെ സംരക്ഷിക്കാനെന്ന പേരിൽ യുദ്ധങ്ങൾക്ക് പോയ മഹാശക്തിയുമായ യു.എസ്., ഓരോ വർഷവും വെടിവെപ്പിൽ നൂറുകണക്കിന് അമേരിക്കക്കാർ കൊല്ലപ്പെടുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാനാവാതെ നിസ്സഹായമായി കാണപ്പെടുന്നത് അതിശയകരവും പരിതാപകാരവുമാണ്.
This editorial has been translated from English, which can be read here.