ഡ്രോൺ വിവാദം: അപകടകരമായ നീക്കങ്ങൾ

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യയുമായുള്ള ബന്ധത്തിൽ യു.എസ്. സ്ഥിരത കണ്ടെത്തണം

March 17, 2023 10:48 am | Updated 10:48 am IST

രണ്ട് റഷ്യൻ യുദ്ധവിമാനങ്ങളും ഒരു യു.എസ്. ഡ്രോണും ചൊവ്വാഴ്ച രാവിലെ കരിങ്കടലിനു മുകളിൽ അഭ്യാസങ്ങൾ നടത്തുകയും, അതേത്തുടർന്ന് അമേരിക്കൻ എം‌.ക്യു.-9 റീപ്പർ ഡ്രോൺ കടലിൽ വീഴുകയും ചെയ്തു. യുക്രെയ്ൻ യുദ്ധത്തിന്റെ ആശങ്കാജനകമായ അപകട സാധ്യതകൾക്ക് ഇത് അടിവരയിടുന്നു. സംഭവത്തെക്കുറിച്ച് പരസ്പരവിരുദ്ധമായ വിവരണങ്ങളാണ് പുറത്തുവരുന്നത്. റഷ്യൻ എസ്.യു.-27 വിമാനങ്ങൾ അന്താരാഷ്ട്ര വ്യോമാതിർത്തിയിൽ നിരീക്ഷണ ഡ്രോൺ തടഞ്ഞുവെന്നും, അതിന്മേൽ ഇന്ധനം ഒഴിച്ചുവെന്നും, ഇടിച്ച് താഴെയിറക്കിയെന്നുമാണ് പെന്റഗൺ പറയുന്നത്. ക്രിമിയൻ പെനിൻസുലയിലെ “താൽക്കാലിക വ്യോമാതിർത്തി” (യുക്രെയ്നിലെ യുദ്ധത്തിനായി പ്രഖ്യാപിച്ചത്) യു.എസ്. ഡ്രോൺ ലംഘിച്ചതിനെ തുടർന്നാണ് തങ്ങൾ ജെറ്റ് വിമാനങ്ങൾ വിന്യസിച്ചതെന്നും അമേരിക്കൻ വ്യോമ വാഹനം സ്വയം നടത്തിയ ചില “ചടുല നീക്കങ്ങൾ” മൂലമാണ് നിയന്ത്രണം നഷ്ടപ്പെട്ട് “താഴെപ്പോയതെന്നും” റഷ്യൻ പ്രതിരോധ മന്ത്രാലയം പറയുന്നു. എം‌.ക്യു.-9-ന്റെ ക്യാമറ ഈ സംഭവം പകർത്തിയിട്ടുണ്ട്. ഈ വീഡിയോ രഹസ്യപ്പട്ടികയിൽനിന്ന് പുറത്ത് വിട്ടിരിക്കുന്നതിനാൽ സത്യം സ്ഥിരീകരിക്കാൻ സഹായകരമാവും. കാരണം എന്തുതന്നെയായാലും, യു.എസ്. നാവികസേനയുടെ സാന്നിധ്യം പോലുമില്ലാത്ത കരിങ്കടലിൽ ഒരു ഡ്രോൺ നഷ്ടപ്പെട്ടുവെന്നത്, ആണവശക്തികൾ എത്രത്തോളം സംഘർഷത്തിന്റെ വക്കിൽ എത്തിയിരിക്കുന്നു എന്നതിന്റെ ഗുരുതരമായ ഓർമ്മപ്പെടുത്തലാണ്. ഇരുപക്ഷവും പക്വതയോടെ പ്രതികരിച്ചെങ്കിലും, ഈ പ്രതിസന്ധിക്ക് കാരണമായ അടിസ്ഥാന സാഹചര്യം മാറ്റമില്ലാതെ തുടരുന്നു.

റഷ്യൻ അധിനിവേശം ആരംഭിച്ചതുമുതൽ യുക്രെയ്‌നിന് നൂതന പ്രതിരോധ, ആക്രമണ ആയുധങ്ങൾ ഉൾപ്പെടെ 30 ബില്യൺ ഡോളറിലധികം സൈനിക സഹായം യു.എസ്. നൽകുകയും മോസ്‌കോയുടെ മേൽ കടുത്ത ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു. വാഷിംഗ്ടൺ യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കുന്നില്ലെന്നും യുക്രെയ്നെ അതിന്റെ പ്രദേശങ്ങൾ സംരക്ഷിക്കാൻ സഹായിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അവകാശപ്പെടുമ്പോൾ, “പടിഞ്ഞാറൻ കൂട്ടായ്‌മ” തങ്ങളെ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് റഷ്യ ആരോപിക്കുന്നു. പെട്ടെന്ന് വിജയം നേടുന്നതിൽ റഷ്യ പരാജയപ്പെട്ടതോടെ യുദ്ധം നീണ്ടുപോവുകയും, വാഷിംഗ്ടണും മോസ്കോയും തമ്മിലുള്ള ബന്ധം തകരുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശീതയുദ്ധ കാലത്തെ ആയുധ നിയന്ത്രണ സംവിധാനങ്ങളിൽ അവസാനത്തേതായ ‘പുതിയ സ്റ്റാർട്ട്’ എന്ന ആണവായുധ നിയന്ത്രണ ഉടമ്പടിയിലെ പങ്കാളിത്തം കഴിഞ്ഞ മാസം റഷ്യ താൽക്കാലികമായി നിർത്തിവച്ചു. ഒരു യുദ്ധത്തിന്റെ നടുവിൽ വൻശക്തികൾക്കിടയിൽ സംഘർഷവും അവിശ്വാസവും വർദ്ധിക്കുന്നത് ദുരന്തത്തിനുള്ള കൃത്യമായ ചേരുവയാണ്. റഷ്യയുമായി നേരിട്ടുള്ള സംഘർഷത്തിന് സാധ്യതയില്ലെന്ന് ബൈഡൻ ഭരണകൂടം വ്യക്തമാക്കുന്നുണ്ടെങ്കിലും, നിരുത്തരവാദപരവും ഉയർന്ന അപകടസാധ്യതയുള്ളതുമായ അഭ്യാസങ്ങളോ ആകസ്മികമായ അപകടങ്ങളോ, പെന്റഗൺ പറയുന്നതുപോലെ “തെറ്റായ കണക്കുകൂട്ടലിനും ഉദ്ദേശിക്കാത്ത ഗുരുതരാവസ്ഥയ്ക്കും” കാരണമാകും. അമേരിക്കക്കും റഷ്യയ്ക്കും സാന്നിധ്യമുള്ള പ്രദേശങ്ങളിൽ ഏകോപനത്തോടെ പ്രവർത്തിച്ച് ആകാശത്തെ കൂട്ടിയിടികൾ ഒഴിവാക്കാൻ സഹായിക്കുന്ന ഹോട്ട്ലൈൻ സംവിധാനം നിലവിലുണ്ട്. കരിങ്കടൽ പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അവർ യുക്രെയ്‌നിന് ചുറ്റും ആ സംവിധാനം ഉപയോഗിക്കണം. എന്നാൽ ശീതയുദ്ധത്തിന്റെ ആദ്യ രണ്ട് ദശകങ്ങളിലെ ഉഭയകക്ഷി ശത്രുതയെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ബന്ധങ്ങൾ വഷളാകാതിരിക്കുക എന്നതാണ് പ്രധാന വെല്ലുവിളി. അമേരിക്കയും റഷ്യയും ഈ പ്രശ്നം പരിഹരിക്കുകയും, തങ്ങളുടെ ബന്ധത്തിൽ സ്ഥിരത കണ്ടെത്തുകയും ചെയ്താൽ യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാൻ സഹായകരമാവും.

This editorial has been translated from English, which can be read here.

Top News Today

Comments

Comments have to be in English, and in full sentences. They cannot be abusive or personal. Please abide by our community guidelines for posting your comments.

We have migrated to a new commenting platform. If you are already a registered user of The Hindu and logged in, you may continue to engage with our articles. If you do not have an account please register and login to post comments. Users can access their older comments by logging into their accounts on Vuukle.