2022 മുഴുവൻ വാർത്താതലക്കെട്ടുകളിൽ നിറഞ്ഞു നിന്ന ഉയർന്ന പണപ്പെരുപ്പം ഡിസംബറിൽ അവസാനിച്ചത് സൗമ്യമെന്ന് തോന്നും വിധമാണ്. ഡിസംബറിലെ ശരാശരി വിലക്കയറ്റം 2021 നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കായ 5.7 ശതമാനമായി കുറഞ്ഞു. മൊത്ത വിലവർധന നവംബറിലെ 5.88 ശതമാനത്തിൽ നിന്ന് 22 മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 4.95 ശതമാനമായി കുറഞ്ഞതായി തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2021 ഡിസംബറിൽ മൊത്തവില വർധന 14.2 ശതമാനമായി കുത്തനെ ഉയർന്നിരുന്നു. ഇത് കഴിഞ്ഞ മാസത്തെ ഇടിവിനു ആക്കം കൂട്ടി. 2022 മെയ് മാസത്തിൽ 16.6 ശതമാനം എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയതിന് ശേഷം, മൊത്തവിലവർധന തുടർച്ചയായി ഏഴാമത്തെ മാസവും ഇടിവ് രേഖപ്പെടുത്തി. 2022 സെപ്റ്റംബറിലെ 7.4 ശതമാനത്തിൽ നിന്ന് ചില്ലറ പണപ്പെരുപ്പം തുടർച്ചയായി നാലാം മാസത്തിലും കുറവ് രേഖപ്പെടുത്തി. നവംബർ, ഡിസംബർ മാസങ്ങളിൽ, ചില്ലറ പണപ്പെരുപ്പം ആർ.ബി.ഐ.യുടെ 6 ശതമാനം പരിധിക്ക് താഴെയായി തുടരുകയും മൊത്തവില വർധന ഉപഭോക്തൃ വിലയേക്കാൾ മന്ദഗതിയിലാവുകയും ചെയ്തു. ഇതിനാൽ, അസംസ്കൃത വസ്തുക്കളുടെ ഉയർന്ന ചെലവുകൾ ഉപഭോക്താവിന് കൈമാറാനുള്ള നിർമ്മാതാക്കളുടെ സമ്മർദ്ദം കുറഞ്ഞേക്കാം. 2022 ഒക്‌ടോബർ-ഡിസംബർ പാദത്തിലെ 6.1 ശതമാനത്തിൽ നിന്ന് നാണയപ്പെരുപ്പം നിലവിലെ പാദത്തിൽ ശരാശരി 5.9 ശതമാനമായി ഉയരുമെന്ന് ആർ.ബി.ഐ. പ്രവചിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പുള്ള ബജറ്റിന് തയ്യാറെടുക്കുന്ന സർക്കാരും, ഉപഭോക്താക്കളും ഇത് മുന്നോട്ടുള്ള വിലക്കുറവിന്റെ സൂചനയാണെന്ന് പ്രതീക്ഷിക്കുന്നു.
എന്നിരുന്നാലും, ഈ രണ്ട് മാസത്തെ മിതമായ പണപ്പെരുപ്പം വലിയ ആശ്വാസം നൽകുന്നില്ല. കാരണം, ചില സാമ്പത്തിക വിദഗ്ധർ ‘വിചിത്രമായ’ ഘടകമെന്നു വിശേഷിപ്പിക്കുന്ന ‘പച്ചക്കറി വില’ ആനുപാതികമല്ലാത്ത രീതിയിൽ നാണയപ്പെരുപ്പത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഉള്ളി, തക്കാളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വില കുറഞ്ഞതിനാൽ ഒക്ടോബറിലെ ഏകദേശം 8 ശതമാനം വിലക്കയറ്റത്തിൽ നിന്ന് പച്ചക്കറികളുടെ വില നവംബറിൽ 8 ശതമാനവും, ഡിസംബറിൽ 15 ശതമാനവുമായി കുറഞ്ഞു. ഇത് ഭക്ഷ്യ വിലക്കയറ്റം കുറച്ചെങ്കിലും, ഭക്ഷണത്തിനായി മൊത്തത്തിലുള്ള ഗാർഹിക ചെലവുകൾ കുറച്ചില്ല. ഭക്ഷ്യവസ്തുക്കളിലെ ഏറ്റവും പ്രധാനപ്പെട്ട ഇനമായ ധാന്യങ്ങളുടെ വില (13.8 ശതമാനം വർധന, ഇതിൽ ഗോതമ്പ് വിലയിൽ 22 ശതമാനം വർധന) തുടർച്ചയായ ആറാം മാസവും വർധിച്ചു. പയറുവർഗ്ഗങ്ങൾ, പാൽ, മുട്ട, മാംസം, മത്സ്യം, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ കാര്യത്തിലും ഉയർച്ചയുണ്ടായി. വസ്ത്രം, പാദരക്ഷ, വ്യക്തിഗത പരിചരണ വസ്തുക്കൾ, വീട്ടുപകരണങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെയുള്ള ഭക്ഷ്യേതര ഇനങ്ങളിലും, സേവനങ്ങളിലും വിലക്കയറ്റപ്രവണത തുടരുകയാണ്. ഏറിയും കുറഞ്ഞുമിരിക്കുന്ന പച്ചക്കറി വിലകൾ ഒഴിവാക്കിയാൽ, നവംബറിൽ ചില്ലറ പണപ്പെരുപ്പം 7 ശതമാനവും ഡിസംബറിൽ 7.2 ശതമാനവുമായി ഉയർന്നു. ഇത് പ്രധാന പണപ്പെരുപ്പത്തിന്റെ ഗതിയെക്കുറിച്ച് തെറ്റിദ്ധാരണ ഉളവാക്കി. പണപ്പെരുപ്പത്തിൽ നിന്ന് ഭക്ഷണത്തിന്റെയും ഊർജത്തിന്റെയും വിലകയറ്റം ഒഴിവാക്കിയ അടിസ്ഥാന നാണയപ്പെരുപ്പത്തിന്റെ ഉയർച്ച ശ്രദ്ധിക്കേണ്ടതാണെന്ന്, പലിശ നിരക്ക് വർദ്ധന താൽക്കാലികമായി നിർത്തിവെക്കാനുള്ള മുറവിളികൾക്കിടയിൽ, ആർ.ബി.ഐ. ഗവർണർ ശക്തികാന്ത ദാസ് ആവർത്തിക്കയുണ്ടായി. കർശനമായ പൂജ്യം കോവിഡ് നയത്തിൽ നിന്ന് ചൈനയുടെ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവ് നടത്തുമ്പോൾ, ആഗോള ചരക്കുകളുടെയും എണ്ണയുടെയും വില വീണ്ടും ഉയർന്നേക്കാം. പണപ്പെരുപ്പ പ്രശ്‌നത്തിൽ നിന്ന് ശ്രദ്ധ തിരിക്കേണ്ട സമയമായിട്ടില്ല. കാരണം, നാണയപ്പെരുപ്പം ഗ്രാമീണ ചോദനയെ വ്രണപ്പെടുത്തിക്കൊണ്ടിരിക്കുകയും ഏറെ കാത്തിരുന്ന സ്വകാര്യ നിക്ഷേപ പദ്ധതികളെ തടയുകയും ചെയ്യുന്നു.
This editorial was translated from English, which can be read here.