സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം തേടി നിരവധി ഹൈക്കോടതികളിൽ തീർപ്പുകൽപ്പിക്കാതെ കിടന്ന ഹർജികൾ സുപ്രീം കോടതി ഏറ്റെടുത്തു. ഈ നീക്കം സ്വാഗതാർഹമാണ്. മുഖ്യ ന്യായാധിപൻ ഡി.വൈ. ചന്ദ്രചൂഡ്, ന്യായാധിപരായ പി.എസ്. നരസിംഹ, ജെ.ബി. പർദിവാല എന്നിവരടങ്ങിയ ബെഞ്ച് ഫെബ്രുവരി 15-നകം ഈ വിഷയത്തിലെ എല്ലാ ഹർജികൾക്കും മറുപടി നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടുകൊണ്ട് കേസ് മാർച്ച് 13-ലേക്ക് നീക്കിവെച്ചു. സ്വവർഗ വിവാഹം ആധികാരികമാക്കുന്ന ഒരു വിധിയാണ് ഹർജിക്കാർ തേടുന്നത്. പ്രത്യേകിച്ചും, അവരവരുടെ വ്യക്തിനിയമപ്രകാരം ഒരുമിക്കാൻ കഴിയാത്ത സ്ത്രീപുരുഷന്മാർക്ക് മതച്ചടങ്ങുകളില്ലാത്ത വിവാഹം അനുവദിക്കുന്ന 1954-ലെ പ്രത്യേക വിവാഹ നിയമത്തിന്റെ പരിധിയിൽ സ്വവർഗ വിവാഹം കൊണ്ടുവരാനാകുമോ എന്ന ചോദ്യത്തിന് അവർ ഉത്തരം തേടുന്നു. ഒരു പരിവർത്തനാത്മകമായ വിധിയിലൂടെ സ്വകാര്യതയ്ക്കുള്ള അവകാശം ഉയർത്തിപ്പിടിച്ച പുട്ടസ്വാമി (2017) കേസിലും, സ്വവർഗരതി കുറ്റകരമല്ലാതാക്കിയ നവതേജ് ജോഹർ (2018) കേസിലും, ലൈംഗിക ന്യുനപക്ഷങ്ങളുടെ അവകാശങ്ങൾ സംബന്ധിച്ച അനിശ്ചിതത്വം അവസാനിപ്പിക്കുന്നതിനുള്ള വഴി കോടതികൾ കാട്ടിത്തന്നു. ഭിന്നലിംഗ ദമ്പതികൾക്കുള്ള അവകാശങ്ങൾ ലൈംഗിക ന്യുനപക്ഷങ്ങൾക്ക് നിഷേധിക്കുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 14, 19, 21 എന്നിവയുടെ ലംഘനം മാത്രമല്ല, ഇന്ത്യ ഒപ്പുവെച്ചിട്ടുള്ള മനുഷ്യാവകാശങ്ങൾ സംബന്ധിച്ച സാർവദേശീയ പ്രഖ്യാപനത്തിലെ ആർട്ടിക്കിൾ 16-നെയും ലംഘിക്കുന്നതായി ഹർജിക്കാർ വാദിച്ചു. ആർട്ടിക്കിൾ 16 ഇങ്ങനെ പറയുന്നു: “വംശം, ദേശീയത, മതം എന്നീ പരിമിതികളില്ലാതെ, പ്രായപൂർത്തിയായ ഏതൊരു സ്ത്രീക്കും പുരുഷനും വിവാഹം കഴിക്കാനും കുടുംബം കെട്ടിപ്പെടുക്കാനുമുള്ള അവകാശമുണ്ട്”.
കേന്ദ്ര സർക്കാരിന്റെ പ്രതികരണത്തെയാണ് പരമോന്നത കോടതി ആദ്യം നേരിടേണ്ടത്. കോടതിയുടെ ഇടപെടൽ “വ്യക്തിനിയമങ്ങളുടെ ലോലമായ സന്തുലിതാവസ്ഥയെ താറുമാറാക്കുമെന്ന്” സ്വവർഗ വിവാഹത്തെ എതിർത്തു കൊണ്ട് സർക്കാർ പറഞ്ഞു. സമൂഹം മുൻവിധിയോടെ കാണുന്ന ലൈംഗിക ന്യുനപക്ഷങ്ങൾക്ക് കോടതിയിൽ നിന്ന് വ്യക്തത ആവശ്യമായ മറ്റ് വിഷയങ്ങളുമുണ്ട്. പ്രത്യേക വിവാഹ നിയമത്തിലെ 5, 6, 7 വകുപ്പുകൾ പ്രകാരം, വിവാഹിതരാകേണ്ടവർ അതത് ജില്ലയിലെ നിർദിഷ്ട ഉദ്യോഗസ്ഥന് മുൻകൂർ അറിയിപ്പ് നൽകണം. ഈ ഉദ്യോഗസ്ഥൻ അത് പരസ്യപ്പെടുത്തുകയും, എതിർപ്പുകൾ ആരായുകയും വേണം. മുൻകാലങ്ങളിൽ, ഭിന്നജാതി/മത വിവാഹങ്ങൾ സ്വന്തം സമുദായത്തിനോ സൽപ്പേരിനോ വേണ്ടി നിലകൊള്ളുന്നവരുടെ തീക്ഷണമായ എതിർപ്പ് നേരിട്ടിരുന്നു. 2021-ൽ അലഹബാദ് ഹൈക്കോടതി പ്രത്യേക വിവാഹ നിയമപ്രകാരം ഒരുമിക്കുന്ന വ്യക്തികളുടെ വിവാഹത്തിന്റെ അറിയിപ്പ് പ്രസിദ്ധീകരിക്കുന്നതും എതിർപ്പുകളുണ്ടോ എന്നാരായുന്നതും അവരുടെ സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റമാണെന്നും, ബന്ധം പരസ്യപ്പെടുത്താതിരിക്കാൻ അവർക്ക് അവകാശമുണ്ടെന്നും വിധിച്ചുവെങ്കിലും, ലൈംഗിക ന്യുനപക്ഷങ്ങൾ തങ്ങളെ സംബന്ധിച്ച കൃത്യമായ സുപ്രീം കോടതി വിധിക്കായി കാത്തിരിക്കുന്നു. വ്യക്തികളുടെ അവകാശങ്ങളെക്കുറിച്ച് സമൂഹത്തെ സംവേദനക്ഷമമാക്കുന്നതിന് ബോധവൽക്കരണ പരിപാടികൾ അനിവാര്യമാണ്. സ്വവർഗവിവാഹം നിയമവിധേയമാക്കുന്നതിലൂടെ, ഇന്ത്യ ഇത് അനുവദിക്കുന്ന 30-ഓളം രാജ്യങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിക്കും. ഏഷ്യയെ മുന്നിൽ നിന്ന് നയിക്കുവാനും ഇന്ത്യക്ക് സാധിക്കും, കാരണം ഇപ്പോൾ തായ്‌വാൻ മാത്രമേ ഇത് അംഗീകരിച്ചിട്ടുള്ളൂ.
This editorial has been translated from English, which can be read here.