‘നായ മനുഷ്യനെ കടിക്കുന്ന’ കഥകൾ വാർത്താ പ്രാധാന്യമുള്ളതല്ലെന്നാണ് പത്രങ്ങളുടെ പ്രമാണം. എന്നിരുന്നാലും, 2019-ലെ വളർത്തുമൃഗങ്ങളുടെ കണക്കെടുപ്പ് പ്രകാരം 1.5 കോടിയോളം വരുന്ന തെരുവ് നായ്ക്കളുള്ള, നായ കടിയുടേയും പേവിഷബാധയുടേയും ആഗോള തലസ്ഥാനം എന്ന മോശം പേരുള്ള ഇന്ത്യയിലെ ‘തെരുവ് നായ ശല്യം’ മാധ്യമങ്ങളിൽ മരവിപ്പുളവാക്കുന്ന തോതിലുള്ള ഒരു സ്ഥിര സാന്നിധ്യമാണ്. ഇടയ്ക്കിടെ, ഭീകരമായൊരു സംഭവം ഈ മയക്കത്തെ തകർക്കുന്നു. രാജസ്ഥാനിലെ ആശുപത്രിയിൽ അമ്മയുടെ അരികിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തെരുവ് നായ്ക്കൾ കൊണ്ടുപോയതായി വാർത്തകൾ വന്നു. തെലങ്കാനയിൽ തെരുവ് നായ്ക്കൾ നാലുവയസ്സുകാരനെ മാരകമായി ആക്രമിച്ചു – ഇതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വി ക്യാമറകളിൽ പതിഞ്ഞിരുന്നു. ഒട്ടനേകം നായ് ആക്രമണങ്ങളുടെ ഒരു അംശം മാത്രമാണ് ഈ രണ്ടു സംഭവങ്ങൾ. സംസ്ഥാന സർക്കാരുകൾ, കേന്ദ്രം, നീതിന്യായകോടതികൾ, മുനിസിപ്പാലിറ്റികൾ, സർക്കാരിതര സംഘടനകൾ എന്നിവ പ്രതിസന്ധിയെ അംഗീകരിച്ചിട്ടുണ്ടെങ്കിലും, പ്രശ്നം വഷളാവുകയാണ്.
മനുഷ്യന്റെ പരിണാമ ചരിത്രവുമായി നായ്ക്കൾക്ക് സവിശേഷമായ ബന്ധമുണ്ട് – അത് കൂട്ടുകെട്ടിന്റേതാണ്. ഇത് ധാർമ്മികമായ ഒരു ധർമ്മസങ്കടം ഉയർത്തുന്നു. ഒരു വശത്ത് അവയുടെ ക്ഷേമത്തിന്റെ ഉത്തരവാദിത്തമുണ്ടായിരിക്കെ മറ്റൊരു ഭാഗത്ത് ചെന്നായ്ക്കളിൽ നിന്നുള്ള അവയുടെ പരിണാമത്തിന്റേയും പ്രാദേശിക സഹജവാസനകളുടേയും ഫലമായുള്ള ചപലതകളേയും അഭിമുഖീകരിക്കേണ്ടിവരുന്നു. ഒരു തരത്തിലും ഇത് ഇന്ത്യക്ക് മാത്രമുള്ള ഒരു സമസ്യയല്ലെങ്കിലും, ലോകത്തിന്റെ ഭൂരിഭാഗം രാജ്യങ്ങളും അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെ അവകാശങ്ങൾ നിരാകരിച്ചിട്ടുണ്ട്. കെട്ടിയിട്ട് വളർത്തി, പട്ടികയിൽ ചേർത്താൽ, അതിന്റെ മനുഷ്യ സംരക്ഷകർ അവരെ പരിപാലിക്കാൻ ബാധ്യസ്ഥരാണ്. ഇല്ലെങ്കിൽ, മനുഷ്യരുടെ പൊതുജനാരോഗ്യം മുൻനിർത്തി, അവസാന വഴിയെന്ന നിലയിൽ – ദയാവധം ചെയ്യാൻ ഭരണകൂടം ബാധ്യസ്ഥമാണ്. മൃഗങ്ങളോടുള്ള ക്രൂരത തടയൽ (പി.സി.എ.) നിയമവും 2001-ലെ മൃഗങ്ങളുടെ ജനന നിയന്ത്രണം (എ.ബി.സി.) നിയമങ്ങളും (ഇപ്പോൾ പുതുക്കിക്കൊണ്ടിരിക്കുകയാണ്) തെരുവ് നായ്ക്കളുടെ സംഖ്യ പരിമിതപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെങ്കിലും, പൊതു സുരക്ഷ ഉറപ്പാക്കാൻ ഒന്നും ചെയ്യുന്നില്ല. നിർദിഷ്ട കരട് നിയമങ്ങൾ, അല്ലെങ്കിൽ 2022-ലെ മൃഗങ്ങളുടെ ജനന നിയന്ത്രണ നിയമങ്ങൾ, തെരുവ് നായ്ക്കളുടെ വന്ധ്യംകരണത്തിലും പ്രതിരോധകുത്തിവെപ്പിലും നടപടിക്രമങ്ങളുടെ മാറ്റങ്ങൾ മാത്രമേ നിർദ്ദേശിക്കുന്നുള്ളു. “ഭേദപ്പെടുത്താനാകാത്തതും മാരകമായി പരിക്കേറ്റതുമായ” നായ്ക്കളെ മാത്രമേ ദയാവധം ചെയ്യാൻ അനുവദിക്കുന്നുള്ളു. ഇത് തന്നെയാണ് ഇപ്പോഴുള്ള നിയമങ്ങളും നിർദേശിക്കുന്നത്. അലഞ്ഞുതിരിയുന്ന നായ്ക്കൾക്ക് അതത് സ്ഥലങ്ങളിൽ ഭക്ഷണം നൽകാൻ താമസക്കാരുടെ ക്ഷേമത്തിനായുള്ള സംഘടനകളുടെ നേതാക്കളാണ് ഉത്തരവാദികൾ. അനിയന്ത്രിത തെരുവ് നായ്ക്കൾ പൊതു സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പി.സി.എ., എ.ബി.സി. നിയമങ്ങൾ അംഗീകരിക്കുന്നുണ്ട്. എന്നിരുന്നാലും, പ്രശ്നത്തിന്റെ വ്യാപ്തി അവർ കണക്കിലെടുക്കുന്നില്ല – ഓരോ 100 ഇന്ത്യക്കാർക്കും ഏതാണ്ട് ഒരു തെരുവ് നായ എന്നതാണ് കണക്ക്. ഏറ്റവും ദുർബലരായവർക്ക് (ദരിദ്രർക്കും അവരുടെ കുട്ടികൾക്കും) പരിക്കേൽക്കുമ്പോൾ ചികിത്സ ലഭ്യമാക്കാൻ ഇന്ത്യയ്ക്ക് അടിസ്ഥാന സൗകര്യങ്ങളും സംവിധാനവും ഇല്ലെന്നതാണ് വസ്തുത. വന്ധ്യംകരണത്തിലൂടേയും പ്രതിരോധകുത്തിവെപ്പിലൂടേയും നായകളുടെ എണ്ണം സ്വയം കുറയുമെന്ന് പ്രതീക്ഷിക്കുന്നത് ഒരു ദിവാസ്വപ്നമാണ്. 2030-ഓടെ പേവിഷബാധയെ തുടച്ചുനീക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. എന്നാൽ തെരുവ് നായ്ക്കളുടെ ഭീഷണിയെ പൊതുജനാരോഗ്യ പ്രതിസന്ധിയായി കണക്കാക്കാതിരുന്നാൽ, സുരക്ഷിതമായ പൊതു ഇടങ്ങൾക്കായുള്ള ഇന്ത്യയിലെ ഏറ്റവും ദരിദ്രരായവരുടെ അവകാശം ദാക്ഷിണ്യമില്ലാത്ത മൃഗസംരക്ഷണത്തിന്റെ പേരിൽ ബലികൊടുക്കുന്നത് തുടരും.
This editorial has been translated from English, which can be read here.