സർക്കാരിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി.ഐ.ബി.) “വസ്തുതകൾ പരിശോധിച്ച” ശേഷം തെറ്റാണെന്ന് പറയുന്ന ഉള്ളടക്കം നീക്കം ചെയ്യാൻ സമൂഹ മാധ്യമങ്ങളെ നിർബന്ധിക്കുന്ന ഇലക്ട്രോണിക്‌സ്-വിവരസാങ്കേതികവിദ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം രണ്ടാമതൊന്ന് ചിന്തിക്കാതെ എതിർക്കേണ്ടതുണ്ട്. ഐ.ടി. നിയമങ്ങളിലെ നിർദിഷ്ട ഭേദഗതി പ്രകാരം, ഉള്ളടക്കം നീക്കം ചെയ്യാൻ പി.ഐ.ബി. അല്ലെങ്കിൽ “വസ്തുതാ പരിശോധനയ്ക്കായി കേന്ദ്ര സർക്കാർ അധികാരപ്പെടുത്തിയ” മറ്റേതെങ്കിലും ഏജൻസിയെ ചുമതലപ്പെടുത്തുന്നു. ഇത് പല തലങ്ങളിലും പ്രശ്നകരമാണ്. സംഭാഷണ സ്വാതന്ത്ര്യം, വിവര സ്വാതന്ത്ര്യം എന്നിവക്ക് ആഴത്തിലുള്ള പ്രത്യാഘാതങ്ങളുണ്ടാക്കാം. “സർക്കാർ നയങ്ങൾ, പരിപാടികൾ, സംരംഭങ്ങൾ, നേട്ടങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങളിലേക്ക് പ്രചരിപ്പിക്കുക” എന്ന ജോലിക്കായി സ്ഥാപിതമായ “കേന്ദ്ര സർക്കാരിന്റെ ഏജൻസി” യുടെ ഒരു വിഭാഗത്തിന് എങ്ങനെ “ഏതാണ് വസ്തുതാപരമായതും അല്ലാത്തതും” എന്ന് തീരുമാനിക്കുന്ന അധികാരിയാകാനാവുമെന്നതാണ് ഏറ്റവും അടിസ്ഥാനപരമായ ചോദ്യം. ഒരു തല്പരകക്ഷി ജഡ്ജിയായി വരുന്നതിന്റെ അലോസരപ്പെടുത്തുന്ന അസംബന്ധം കാണാതിരിക്കാനാവില്ല. യഥാർത്ഥത്തിൽ, തെറ്റായ വിവരങ്ങളാൽ മലിനപെട്ട ഈ ലോകത്ത്, സർക്കാരുകൾക്ക് സ്വാർത്ഥ ലക്ഷ്യമില്ലെന്ന് ചിന്തിക്കാൻ ഒരാൾക്ക് മതിഭ്രമമായിരിക്കണം. നിർദേശം നടപ്പാക്കിയാൽ സർക്കാരിന് ഇഷ്ടനുസരണം ‘സൂപ്പർ സെൻസർ’ കളിക്കാം.
വാർത്തയും വിവരവും നിയന്ത്രിക്കാൻ ശ്രമിക്കുന്ന കാര്യത്തിൽ ഈ നിർദ്ദേശം ഭരണകൂടത്തിന്റെ ചിന്താഗതിയിലെ ഒരു പുതിയ അധഃപതനത്തെയാണ് സൂചിപ്പിക്കുന്നതെങ്കിലും, ഇതിനുമുമ്പും കാര്യങ്ങൾ അത്ര ശുഭകരമായിരുന്നില്ല. വാർത്താ മേഖലയെ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നതിന്റെ മതിയായ സൂചനകൾ സർക്കാർ സമീപ കാലങ്ങളിൽ നൽകിയിട്ടുണ്ട്. 2021-ന്റെ തുടക്കത്തിൽ നവീകരിച്ച ഐ.ടി. നിയമങ്ങൾ ഇതിന് ഉദാഹരണമാണ്. സർക്കാർ ഏജൻസികൾക്ക് ഒഴിവ് നൽകുന്ന വിവര സ്വകാര്യത ബില്ലിലെ വ്യവസ്ഥകളിലും സമാനമായ ചിന്താഗതിയാണ് കാണാൻ കഴിയുക. വിവരങ്ങളും പ്രസ്താവനകളും പൊതുജനങ്ങൾക്ക് നൽകി സർക്കാരിനെയും അതിന്റെ സ്ഥാപനങ്ങളെയും പ്രതിരോധിക്കുന്നത് പി.ഐ.ബി.യുടെ പരിധിക്കുള്ളിലാണ്. ഇത് യുക്തിപരമായി ന്യായീകരിക്കാവുന്നതുമാണ്. എന്നാൽ വസ്തുതാപരിശോധന വളരെ വ്യത്യസ്തമായ കാര്യമാണ്. വിവിധ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന കിംവദന്തികളെ പി.ഐ.ബി.യുടെ വസ്തുതാ പരിശോധന യൂണിറ്റ് പൊളിച്ചിട്ടില്ലെന്ന് ഇതിനർത്ഥമില്ല. അതുണ്ട്, പക്ഷേ സർക്കാരിന്റെ ഏജൻസി എന്ന നിലയിലാണ് അത് ചെയ്തിട്ടുള്ളത്. വാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളിൽ അതിന്റെ “വസ്തുതാപരിശോധനകൾ” നിർബന്ധമാക്കുന്നത് തീർത്തും വ്യത്യസ്തമാണ്. എതിർപ്പിന്റെ ശബ്ദങ്ങളെ അനായാസം അടിച്ചമർത്താനുള്ള ഒരു ഉപകരണം സർക്കാരിന് ഇതുകൊണ്ട് ലഭിക്കും. തീർച്ചയായും, അത് സത്യത്തിന്റെ ഏക അധികാരിയായിത്തീരും. “വ്യാജ വാർത്തകളുടെ നിർണ്ണയം സർക്കാരിന്റെ മാത്രം കൈകളിൽ ആയിരിക്കരുതെന്നും അത് പത്രങ്ങളുടെ സെൻസർഷിപ്പിന് കാരണമാകുമെന്നും” ചൂണ്ടിക്കാട്ടി എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ ഈ നിർദ്ദേശത്തെ കൃത്യമായി വിമർശിച്ചു. വ്യാജവാർത്തകൾ ഉചിതമായ രീതിയിൽ കൈകാര്യം ചെയ്യണം. എന്നാൽ പ്രസ്തുത നിർദ്ദേശം ആ ജോലി കൂടുതൽ കഠിനമാക്കും.
This editorial was translated from English, which can be read here.