വ്യക്തികൾ, പ്രത്യേകിച്ച് പൊതുസ്ഥാനങ്ങളിലുള്ള രാഷ്ട്രീയ പ്രവർത്തകർ, അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നുവെന്ന വിഷയം അടുത്തിടെ ഒരു വിധിയിൽ പരിശോധിക്കവെ, പരമോന്നത കോടതി നല്ല സംയമനം പാലിച്ചു. ഭരണഘടനയിൽ പറഞ്ഞിരിക്കുന്ന നിയന്ത്രണങ്ങളുടെ വ്യാപ്തി വിപുലീകരിക്കാൻ സാഹസികമായ ഒരു ശ്രമവും ഭരണഘടനാ ബെഞ്ച് നടത്തിയില്ല എന്നത് ശ്ലാഘനീയമായ കാര്യമാണ്. ഉത്തർപ്രദേശിലും കേരളത്തിലും രണ്ട് മന്ത്രിമാർ നടത്തിയ ചില വീണ്ടുവിചാരമില്ലാത്തതും മര്യാദയില്ലാത്തതുമായ പരാമർശങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഈ വിധി. പരോക്ഷമായി സംസ്ഥാനത്തിനെ ഉത്തരവാദിയാക്കുകയോ, നിയമപ്രകാരം നടപ്പിലാക്കാൻ കഴിയുന്ന ഒരു പെരുമാറ്റച്ചട്ടം കൊണ്ടുവരികയോ ചെയ്തുകൊണ്ട് പൊതുപ്രവർത്തകരുടെ മേൽ കോടതി അധിക നിയന്ത്രണം കൊണ്ടുവരുമെന്ന് അനുമാനങ്ങൾ ഉണ്ടായിരുന്നു. പ്രധാന അഭിപ്രായത്തിൽ ഒപ്പുവെച്ച നാല് ജഡ്ജിമാരും വേറിട്ട ഒരെണ്ണം എഴുതിയ അഞ്ചാമത്തെ ജഡ്ജിയും, ആർട്ടിക്കിൾ 19(2)-ൽ പറഞ്ഞിരിക്കുന്ന ഉചിതമായ നിയന്ത്രണങ്ങൾക്കുള്ള കാരണങ്ങൾ “സമഗ്രമാണെന്നും”, കോടതിക്ക് കൂടുതലൊന്നും ചേർക്കാനാവില്ലെന്നുമുള്ള ശരിയായ നിഗമനത്തിലെത്തി. “കൂട്ടുത്തരവാദിത്തം” എന്ന ആശയം വികസിപ്പിച്ച ഇത്തരം പരാമർശങ്ങളിൽ ഭരണകൂടത്തിനുമേൽ ബാധ്യത അടിച്ചേൽപിക്കാൻ ഭൂരിപക്ഷം വിസമ്മതിച്ചു. മറ്റുള്ളവരിൽ നിന്ന് ഇക്കാര്യത്തിൽ വേറിട്ട്, ജസ്റ്റിസ് ബി.വി. നാഗരത്‌ന പ്രത്യേക അഭിപ്രായമെഴുതി. ഒരു മന്ത്രിയുടെ വീക്ഷണം സർക്കാരിനെ പ്രതിനിധീകരിക്കുന്നതും ഭരണകാര്യങ്ങളുമായി ബന്ധപ്പെട്ടതുമാണെങ്കിൽ സർക്കാർ പരോക്ഷമായ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് അവർ അഭിപ്രായപ്പെട്ടു. പ്രശ്‌നം ഏറെക്കുറെ സൈദ്ധാന്തികമാണെങ്കിലും, സംസ്ഥാന പോലീസ് നടത്തുന്ന അന്വേഷണത്തിൽ അനീതിയുണ്ടാവാമെന്ന ആശങ്കയുള്ളതിനാൽ മന്ത്രിമാരുടെ പരസ്യപ്രസ്താവനകൾ കോടതികൾ പ്രത്യേകം കണക്കിലെടുത്ത്, അന്വേഷണങ്ങൾ മറ്റ് ഏജൻസികൾക്ക് കൈമാറുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. തങ്ങളുടെ പരസ്യപ്രസ്താവനകളിൽ രാഷ്ട്രീയ നേതാക്കൾ പരമാവധി സംയമനം പാലിക്കണമെന്ന് ഇടയ്ക്കിടെ ഓർമ്മപ്പെടുത്തേണ്ടതുണ്ട്. അവരുടെ വാക്കുകൾ വ്യാപകമായ പ്രചാരം നേടുകയും അനുയായികളെ സ്വാധീനിക്കുകയും ചെയ്യാറുണ്ട്.
വിസ്താരത്തിനിടെ, ഭരണഘടനാലംഘനവും, നടപടിയെടുക്കേണ്ട വ്യക്‌തിപരവുമായ അപരാധങ്ങളും ഉൾപ്പടെയുള്ള പല പ്രമാണങ്ങൾ കോടതി പുനഃപ്രസ്താവിക്കുകയും വ്യക്തമാക്കുകയും ചെയ്തു. ഒരു വ്യക്തിയുടെ മൗലികാവകാശങ്ങൾക്ക് വിരുദ്ധമായ ഒരു മന്ത്രിയുടെ കേവല പ്രസ്താവനയ്ക്കെതിരെ നടപടിയുണ്ടാകില്ല. എന്നാൽ അത് യഥാർത്ഥമായ ദോഷമോ നഷ്ടമോ ഉണ്ടാക്കിയാൽ നടപടിയുണ്ടാകുമെന്നാണ് ഭൂരിപക്ഷം ജഡ്ജിമാരുടെ പ്രധാന അഭിപ്രായം. ജസ്‌റ്റിസ് നാഗരത്‌നയാകട്ടെ, ‘ഭരണഘടനാലംഘനമായി’ കണക്കാക്കാവുന്ന പ്രവൃത്തികളും വീഴ്ചകളും നിർവചിക്കുന്നതിന് ശരിയായ നിയമ ചട്ടക്കൂട് ഉണ്ടായിരിക്കണമെന്ന് അഭിപ്രായപ്പെട്ടു. സ്വകാര്യ വ്യക്തികൾക്കെതിരെ പോലും മൗലികാവകാശങ്ങൾ നടപ്പാക്കാമെന്ന കോടതിയുടെ മൊത്തത്തിലുള്ള വീക്ഷണം തീർച്ചയായും സ്വാഗതാർഹമാണ്. ഈ അവകാശങ്ങൾ ‘ലംബം’ മാത്രമാണോ, അതായത്, ഭരണകൂടത്തിനെതിരെ മാത്രം നടപ്പിലാക്കാവുന്നതാണോ, അതോ ഒരാൾക്ക് മറ്റൊരാൾക്കെതിരെ നടപ്പിലാക്കാവുന്ന ‘സമാന്തരം’ ആണോ എന്ന ചോദ്യത്തിന് ഇത് ഒരു പരിധി വരെ ഉത്തരം നൽകുന്നു.
This editorial was translated from English which can be read here.