കഴിഞ്ഞ അഞ്ച് മാസങ്ങളിൽ രണ്ട് മാസം തളർച്ച നേരിട്ട ശേഷം, ഈ ജനുവരിയിൽ ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദന സൂചിക (ഐ.ഐ.പി.) നേടിയ 5.2 ശതമാനം ഉയർച്ച ഒറ്റ നോട്ടത്തിൽ നല്ല പുതുവർഷ വാർത്തയാണ്. 2022 ജൂലായ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ സമ്പദ്‌വ്യവസ്ഥയിലെ ഉൽപ്പാദന മേഖലയുടെ മൊത്ത മൂല്യവർദ്ധിത വളർച്ച (ജി.വി.എ.) 3.6 ശതമാനവും, 2022 ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള പാദത്തിൽ 1.1 ശതമാനവും ചുരുങ്ങിയപ്പോൾ, ഈ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ ഈ പ്രവണതയ്ക്ക് ഒരു മാറ്റമുണ്ടാവുമെന്ന് പ്രതീക്ഷിക്കാം. അതിനായി, ജനുവരിയിലെ തൊഴിൽശാല ഉല്പാദന കണക്കുകൾ പര്യാപ്തമല്ലെങ്കിലും, മിതമായ ആത്മവിശ്വാസം നൽകുന്നു. മുൻ പാദത്തിലെ ശരാശരി 2.6 ശതമാനം വളർച്ചയുടെ ഏതാണ്ട് ഇരട്ടിയാണിത്. കൂടാതെ, 2022 ഡിസംബറിലെ ഉൽപ്പാദന നിലവാരത്തിൽ നിന്ന് 4.7 ശതമാനം പുരോഗതിയും രേഖപ്പെടുത്തിയിട്ടുണ്ട്. വൈദ്യുതിയിലേയും മൂലധന സാമഗ്രികളിലേയും ഇരട്ട അക്ക വളർച്ച ഐ.ഐ.പി. ഉയർത്തി. ഇതിന്, പ്രാഥമിക ചരക്കുകളിലെ 9.6 ശതമാനം വർദ്ധനവും, ഖനനം, അടിസ്ഥാന സൗകര്യ ചരക്കുകളിലെ 8 ശതമാനം വർദ്ധനവും സഹായിച്ചു (രണ്ടിലും ഇത് മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്). ഉൽപ്പാദനം 3.7 ശതമാനമായി ഉയർന്നു, ഇത് ഡിസംബറിലെ 3.1 ശതമാനം വർദ്ധനവിനേക്കാൾ അല്പം മികച്ചതാണ്. എന്നാൽ, 23 ഉപമേഖലകളിലെ 10 എണ്ണത്തിൽ, ഉത്പാദനം സങ്കോചം രേഖപ്പെടുത്തി. അവയിൽ അഞ്ചെണ്ണം 2022 ജനുവരിയിലെ നിലയിൽ നിന്ന് 10 ശതമാനത്തിൽ കൂടുതൽ ഇടിഞ്ഞു. തുണിത്തരങ്ങളുടെ നിർമ്മാണശാലകൾ ഉൽപ്പാദനം 11 ശതമാനത്തിലധികം കുറച്ചു, മരത്തടി ഉൽപന്നങ്ങൾ നിർമ്മാണം 12.6 ശതമാനവും, വസ്ത്രശാലകൾ ഉത്പാദനം 22.3 ശതമാനവും, കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ് ഉൽപ്പാദനം 29.6 ശതമാനവും കുറഞ്ഞു. വൈദ്യുത ഉപകരണങ്ങൾ, കംപ്യൂട്ടറുകൾ, മരുന്ന് ഉത്പന്നങ്ങൾ, തൊഴിൽ-തീവ്രമായ തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, തുകൽ എന്നിവ ഉൾപ്പെടെ ഏഴ് മേഖലകളിൽ 2022-23-ലെ ആദ്യ 10 മാസങ്ങളിൽ ഉത്പാദനം കുറഞ്ഞു.
ആഗോള ഉപഭോഗം ദുർബലമാകുന്നത് തീർച്ചയായും നിർമ്മാണ ശാലകളിലെ മുൻകൂർ ഓർഡറുകളെ ദോഷകരമായി ബാധിക്കുന്നു, കൂടാതെ യു.എസ്. പോലുള്ള ഇന്ത്യൻ കയറ്റുമതിക്കാരുടെ നിർണായക വിപണികളിൽ വർദ്ധിച്ചുവരുന്ന പരുഷമായ സാമ്പത്തിക നയ വീക്ഷണവും നല്ലതല്ല. വെള്ളിയാഴ്ച ഐ.ഐ.പി. കണക്കുകൾ പുറത്തുവന്നപ്പോൾ, കേന്ദ്ര ബാങ്കുകളുടെ നിരക്ക് വർദ്ധനവ് ഉപഭോഗത്തെ (കയറ്റുമതി ഓർഡറുകളേയും) ബാധിക്കുമെന്ന് വിപണികൾ പ്രതീക്ഷിച്ചിരുന്നതിനാൽ ആഗോള എണ്ണവില വീണ്ടും 1.3 ശതമാനം കുറഞ്ഞു. ഏപ്രിൽ ആദ്യം യോഗം ചേരുമ്പോൾ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക നയ സമിതി (എം.പി.സി.) അംഗങ്ങൾക്ക്, ആഭ്യന്തര ആവശ്യകത എത്രമാത്രം സുസ്ഥിരമായിരിക്കും എന്നതിനെക്കുറിച്ചായിരിക്കും ആശങ്ക. ഫെബ്രുവരിയിലെ യോഗത്തിൽ രണ്ട് എം.പി.സി. അംഗങ്ങൾ പലിശനിരക്ക് വളരെ ഉയർന്നതാണെന്ന ആശങ്ക ഇതിനകം തന്നെ രേഖപ്പെടുത്തിയിരുന്നു – ഒരാൾ ഇന്ത്യയുടെ സാമ്പത്തിക വളർച്ച ‘അങ്ങേയറ്റം ദുർബലമാണ്’ എന്ന് വിശേഷിപ്പിച്ചിരുന്നു. ജനുവരി മാസത്തെ ഐ.ഐ.പിയിലെ ഉപഭോക്തൃ വസ്തുക്കളുടെ നിർമ്മാണ കണക്കുകളിൽ നിന്നുള്ള സൂചനകൾ അത്ര ആവേശകരമല്ല. തുടർച്ചയായ രണ്ടാം മാസവും ഗാർഹിക ഉത്പന്നങ്ങളുടെ നിർമ്മാണം വാർഷികാടിസ്ഥാനത്തിൽ കുത്തനെ ഇടിഞ്ഞെങ്കിലും, ഇത് കോവിഡിന് മുമ്പുള്ള നിലയേക്കാൾ ഏകദേശം 15 ശതമാനം താഴെയാണ്. ഗാർഹികേതര ഉത്പന്നങ്ങൾ 6.2 ശതമാനം വളർന്നെങ്കിലും, മൂന്ന് മാസത്തെ ഏറ്റവും കുറഞ്ഞ വളർച്ചയാണിത്. കൂടാതെ, ഈ വർഷത്തെ മൊത്തത്തിലുള്ള ഉൽപ്പാദനം 2021-22-നേക്കാൾ താഴെയാണ്. ‘കെ’ ആകൃതിയിലുള്ള വീണ്ടെടുക്കൽ ഔദ്യോഗിക തലത്തിൽ നിരസിക്കപ്പെട്ടേക്കാമെങ്കിലും, താഴ്ന്ന വരുമാനക്കാരുടേയും ഗ്രാമീണരുടേയും വീണ്ടടുക്കൽ മന്ദഗതിയിലാണെന്നാണ് വ്യാവസായിക മേഖല ചൂണ്ടിക്കാണിക്കുന്നത്. എല്ലാം ഇപ്പോഴും ശരിയായിട്ടില്ല.
This editorial has been translated from English, which can be read here.