സാമ്പത്തികവും സാമൂഹികവുമായ വിഷയങ്ങൾ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ തീരുമാനത്തിന് വിടണം എന്നത് കോടതികൾ പലപ്പോഴും ആവർത്തിച്ചിട്ടുള്ള അഭിപ്രായമാണ്. സാധാരണയായി സർക്കാർ തീരുമാനങ്ങൾ ഏകപക്ഷീയമോ നിയമവിരുദ്ധമോ ആണെന്ന് സ്പഷ്ടമായ സന്ദർഭങ്ങളിൽ മാത്രമാണ് കോടതികൾ ഇടപെടുന്നത്. ഈ പശ്ചാത്തലത്തിൽ, 2016 നവംബർ 8-ന് എല്ലാ 500, 1,000 രൂപ നോട്ടുകൾ അസാധുക്കിയെന്നു നാടകീയമായി പ്രഖ്യാപിച്ച നടപടിയെ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിലെ അഞ്ച് ജഡ്ജിമാരിൽ നാല് പേരും സർക്കാരിന്റെ വിവേകത്തിന് വിട്ടുകൊടുത്തതിൽ അതിശയിക്കാനില്ല. ന്യായാധിപ ഇടപെടലിന്റെ വ്യാപ്തി നടപടിയുടെ തീരുമാനമെടുക്കൽ പ്രക്രിയ പരിശോധിക്കുന്നതിൽ മാത്രമായി ഒതുങ്ങി. ബെഞ്ചിലെ ഭൂരിപക്ഷം ജഡ്ജിമാരും ഈ പ്രക്രിയയ്ക്ക് വിമർശനരഹിതമായ അംഗീകാരം നൽകുകയും പിഴവുകളില്ലാത്തതാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. നോട്ടുകൾ അസാധുവാക്കാനുള്ള സർക്കാരിന്റെ അധികാരം ഉയർത്തിപ്പിടിക്കുകയും, നിർദ്ദേശത്തിന് തുടക്കമിട്ട കേന്ദ്ര സർക്കാരും റിസർവ് ബാങ്കും (ആർബിഐ) തമ്മിൽ മതിയായ കൂടിയാലോചന നടത്തിയെന്ന അവകാശവാദം അംഗീകരിക്കുകയും ചെയ്തു. നോട്ട് നിരോധനം മൂലം ജനങ്ങൾ അനുഭവിച്ച വൻതോതിലുള്ള കഷ്ടപ്പാടുകളെ ഈ ഭൂരിപക്ഷ വിധി നിസ്സാരമാക്കിയെന്നതാണ് ദുഖകരം. കഷ്ടപ്പാടുകളുണ്ടാവാനുള്ള സാധ്യതയുണ്ടെന്നും നോട്ട് നിരോധനം ആത്യന്തികമായി പരാജയമായിരിക്കാമെന്നും അംഗീകരിക്കുന്ന നിരീക്ഷണങ്ങൾ കോടതി നടത്തി. എന്നാൽ ഈ നിരീക്ഷണങ്ങൾ സാന്ദർഭികമാണെന്നും, സർക്കാരിന്റെ നടപടിയെ അസാധുവാക്കാൻ വ്യക്തിപരമായ കഷ്ടപ്പാടുകളോ വിധിന്യായത്തിലെ പിഴവുകളോ ഉദ്ധരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
അനുപാതത്തെ അടിസ്ഥാനമാക്കിയ പ്രധാന വാദഗതികൾ ഭൂരിപക്ഷം ന്യായാധിപരും തള്ളിക്കളഞ്ഞു. നോട്ട് നിരോധനം അനുപാതത്തെ സംബന്ധിച്ച എല്ലാ ചോദ്യങ്ങളേയും അതിജീവിക്കുന്നുവെന്നും അതിന് നിയമാനുസൃതമായ ഒരു ലക്ഷ്യമുണ്ടായിരുന്നുവെന്നും (വ്യാജ നോട്ട്, പൂഴ്ത്തിവച്ച സമ്പത്ത് എന്നിവ കണ്ടെത്തലും, തീവ്രവാദത്തിനായുള്ള പണമൊഴുക്ക് തടയലും) കോടതി കണ്ടെത്തി. പ്രവർത്തനവും ലക്ഷ്യവും തമ്മിൽ ബന്ധമുണ്ടെന്നും, ഈ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ കടന്നുകയറ്റം കുറഞ്ഞ മറ്റൊരു മാർഗം നിർദ്ദേശിക്കാനുള്ള വൈദഗ്ദ്ധ്യം തങ്ങൾക്കില്ലെന്നും കോടതി പറഞ്ഞു. എന്നിരുന്നാലും, പ്രതികൂല പ്രത്യാഘാതങ്ങൾ കുറയ്ക്കാമായിരുന്നോ എന്ന ചോദ്യത്തിന് കോടതി കൃത്യമായി ഉത്തരം നൽകിയില്ല. പ്രചാരത്തിലിരിക്കുന്നതിൽ 86 ശതമാനം മൂല്യമുള്ള നോട്ടുകൾ നിരോധിച്ചതുമൂലം സമ്പദ്‌വ്യവസ്ഥക്കുണ്ടായ വിനാശകരമായ ഫലവും അത് ജനങ്ങൾക്ക് വരുത്തിവച്ച വലിയ ദുരിതവും മുൻകൂട്ടി കാണുന്നതിൽ സർക്കാർ പരാജയപ്പെട്ടതിനെക്കുറിച്ച് കോടതിക്ക് വിമർശനാത്മകമായി ഒന്നും പറയാനില്ല എന്നത് നിർഭാഗ്യകരമാണ്. നടപടിക്രമത്തിൽ പിഴവുണ്ടെന്നും ആർബിഐയുടെ സമീപനം ചിന്താരഹിതമാണെന്നുമുള്ള ജസ്റ്റിസ് ബി.വി നാഗരത്‌നയുടെ വിയോജിപ്പ്, അധികാരത്തിലുള്ളവരെ കോടതി പ്രതിസ്ഥാനത്തു നിർത്തണമെന്ന് ആഗ്രഹിക്കുന്നവർക്ക് ആശ്വാസകരമാണ്. ഒരു വിശാല അർത്ഥത്തിൽ, നയപരമായ ചോദ്യങ്ങൾക്കുമേലുള്ള ഒരു ന്യായാധിപ പ്രഹരം വളരെ വലിയ കാര്യമല്ല. എന്നാൽ ജനങ്ങൾക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കുന്നതിന് മുമ്പ് സർക്കാരുകൾ ഒന്ന് മടിക്കാൻ അത് കാരണമായേക്കാം.
This editorial has been translated from English, which can be read here