ADVERTISEMENT

ബി.ബി.സി.യിലെ സർവേ: ലജ്ജയില്ലാത്ത വിരട്ടൽ 

February 16, 2023 10:54 am | Updated 10:54 am IST

ബ്രിട്ടീഷ് വാർത്താവിതരണ സ്ഥാപനത്തിലെ നികുതി സർവേ പോലുള്ള നടപടികൾ അഭിപ്രായ സ്വതന്ത്ര്യം തടയാൻ ഉദ്ദേശിച്ചുള്ളവയാണ്   

ന്യൂഡൽഹിയിലേയും മുംബൈയിലേയും ബി.ബി.സി.യുടെ ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തിയ രണ്ട് ദിവസത്തെ സർവേ, പേരുകേട്ട ബ്രിട്ടീഷ് വാർത്താവിതരണ സ്ഥാപനത്തിന്റേയും, നിലവിലെ ഭരണകൂടത്തിന്റെ ചെയ്തികളെ വിമർശിക്കുവാൻ തയ്യാറാവുന്ന മറ്റ് മാധ്യമസ്ഥാപനങ്ങളുടേയും, അഭിപ്രായ സ്വാതന്ത്ര്യം തടയാനുള്ള ശ്രമമായി കാണാതിരിക്കുക പ്രയാസമാണ്. “കൈമാറ്റ വിലനിർണ്ണയം”, “ലാഭം വഴിതിരിച്ചുവിടൽ” എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അന്വേഷിക്കുന്നു എന്നതാണ് സർവേയ്ക്ക് ഉദ്യോഗസ്ഥർ നൽകിയ വ്യാഖ്യാനം. എന്നിരുന്നാലും, കഷ്ടിച്ച് ഒരു മാസം മുമ്പ് ‘ഇന്ത്യ: മോദി ചോദ്യം’ എന്ന രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററി പ്രകാശനം ചെയ്തതിന് പുറകെയാണ് നടപടിയെന്നത് ചില സുപ്രധാന ചോദ്യങ്ങൾ ഉയർത്തുന്നു. അടിസ്ഥാനപരമായി, ഒരു കണക്കു സൂക്ഷിപ്പ് അല്ലെങ്കിൽ സാമ്പത്തിക സർവേയ്ക്ക് മാധ്യമപ്രവർത്തകരും വിധേയരായത് അവരെ ഭയപ്പെടുത്താനുള്ള നടപടിയായി മാത്രമേ വ്യാഖ്യാനിക്കാൻ കഴിയൂ. കൂടാതെ, 2021-ലെ ഐ.ടി. നിയമങ്ങളും 2000-ലെ ഐ.ടി. ആക്ടിലെ സെക്ഷൻ 69 എ.യും പ്രകാരം അടിയന്തര അധികാരങ്ങൾ ഉപയോഗിച്ച് ഡോക്യുമെന്ററിയുടെ ആദ്യ ഭാഗത്തിലേക്കുള്ള ലിങ്കുകൾ പ്രവർത്തനരഹിതമാക്കാൻ ഓൺലൈൻ മാധ്യമങ്ങൾക്ക് അമിതാവേശത്തോടെ ഉത്തരവുകൾ നൽകുകയും, പിന്നീട് ലിങ്കുകളുള്ള ട്വീറ്റുകൾ നീക്കുകയും ചെയ്ത വാർത്താവിതരണ മന്ത്രാലയത്തിന്റെ നടപടികളെ തുടർന്നാണ് ഇപ്പോൾ സർവേ നടക്കുന്നത്. സർവ്വേയോടുള്ള ഭാരതീയ ജനതാ പാർട്ടി വക്താക്കളുടെ പ്രതികരണങ്ങൾ – അവരിലൊരാൾ  ബി.ബി.സി.യെ “അഴിമതി” കോർപ്പറേഷൻ എന്ന് വിളിച്ചു – സർക്കാരിനെ വിമർശിക്കുന്ന മാധ്യമ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ നിയമവിരുദ്ധമായി കാട്ടാനുള്ള ശ്രമമാണെന്ന ധാരണ വർദ്ധിപ്പിക്കുന്നു. 2021-ൽ ഡിജിറ്റൽ വാർത്താസ്ഥാപനമായ ന്യൂസ്‌ ലൗണ്ട്രിയിൽ നടന്ന സംഭവങ്ങൾ, 2017-ൽ എൻ.ഡി.ടി.വി.യിലെ സി.ബി.ഐ. പരിശോധന, ഡിജിറ്റൽ വാർത്താ വെബ്സൈറ്റ് ന്യൂസ്‌ക്ലിക്കിന്റെ ഓഫീസുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ 2021-ലെ പരിശോധനകൾ, ദൈനിക് ഭാസ്‌കർ ഗ്രൂപ്പിൽ അതേ വർഷം നടന്ന ഐ-ടി പരിശോധനകൾ എന്നീ സംഭവങ്ങൾ കണക്കിലെടുത്താൽ ബി.ബി.സി.യിലെ സർവേ ഒറ്റപ്പെട്ടതല്ലെന്ന് മനസ്സിലാവും. കഴിഞ്ഞ വർഷം, ഡിജിറ്റൽ മാധ്യമങ്ങളിൽ നിക്ഷേപം നടത്തുന്ന ഇൻഡിപെൻഡന്റ് ആൻഡ് പബ്ലിക് സ്പിരിറ്റഡ് മീഡിയ ഫൗണ്ടേഷൻ, വിദഗ്ദ്ധ സംഘമായ സെന്റർ ഫോർ പോളിസി റിസർച്ച് എന്നിവയും ഇത്തരം “സർവേകൾക്ക്” വിധേയരായിരുന്നു. കേന്ദ്രസർക്കാരിനെ വിമർശിച്ചു എന്നതാണ് ഈ മാധ്യമ സംഘടനകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വ്യക്തതയുള്ള പൊതുവായ കണ്ണി.

വികസ്വര രാഷ്ട്രവും ആഗോളവൽകൃത ലോകത്ത് വളർന്നു കൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയുമായ ഇന്ത്യ ഭരണഘടന ഉറപ്പുനൽകുന്ന സ്വാതന്ത്ര്യങ്ങളും അധികാര വിഭജനവും ഉള്ള അഭിവൃദ്ധിപ്പെടുന്ന ജനാധിപത്യമാണെന്നാണ് സർക്കാരിന്റെ വാദം. സാമ്പത്തിക അഭിവൃദ്ധി പ്രോത്സാഹിപ്പിക്കെ സ്ഥാപിത നിയമങ്ങളും മൂല്യങ്ങളും പാലിക്കാത്ത സ്വേച്ഛാധിപത്യ ഭരണകൂടങ്ങളിൽ നിന്ന് വ്യത്യസ്തമാണ് എന്നും അത് അവകാശപ്പെടുന്നു. അധികാരത്തിലിരിക്കുന്നവരെ ചോദ്യം ചെയ്യാനുള്ള മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശയമാണ് ഇതിന്റെ കാതൽ. മാധ്യമ സംഘടനകൾ അസുഖകരമായ ചോദ്യങ്ങൾ ഉന്നയിക്കുകയാണെങ്കിൽപ്പോലും, പ്രതികരണം വസ്തുതാപരവും യുക്തിസഹവും മിതമായതുമായിരിക്കണം. ബി.ബി.സി.യുടെ ഡോക്യുമെന്ററിയോടുള്ള പ്രതികരണം ഇതൊന്നുമല്ലായിരുന്നു. ഡോക്യുമെന്ററി തടയാൻ ശ്രമിച്ച നടപടി പ്രാകൃതമായി കാണപ്പെട്ടെങ്കിൽ, ഇപ്പോൾ ബി.ബി.സി. ഓഫീസുകളിലെ സർവേയിലൂടെ സർക്കാർ വിരട്ടാൻ  ശ്രമിക്കുന്നതായി കാണപ്പെടുന്നു. ഇത് ഇന്ത്യയുടെ ആഗോള പ്രതിച്ഛായയ്ക്ക് ഗുണകരമല്ല. എന്നാൽ അതിലും മോശമായ കാര്യം ഇത് രാജ്യത്തെ പൗരന്മാരുടെ നിലവിലുള്ള സ്വാതന്ത്ര്യത്തിന് വ്യക്തമായ ഭീഷണിയാണെന്നതാണ്.

This editorial has been translated from English, which can be read here.

This is a Premium article available exclusively to our subscribers. To read 250+ such premium articles every month
You have exhausted your free article limit.
Please support quality journalism.
You have exhausted your free article limit.
Please support quality journalism.
The Hindu operates by its editorial values to provide you quality journalism.
This is your last free article.

ADVERTISEMENT

ADVERTISEMENT