ലോകത്തിലെ ഏറ്റവും വലിയ രണ്ട് ശക്തികൾ തമ്മിലുള്ള ബന്ധത്തിലെ ഇടിവ് ഒരു തിരിച്ചുവരവില്ലാത്ത ഘട്ടത്തിലേക്ക് നീങ്ങുന്നതായി കരുതേണ്ടിയിരിക്കുന്നു. ബീജിംഗിൽ നടക്കുന്ന നാഷണൽ പീപ്പിൾസ് കോൺഗ്രസ്, അഥവാ പാർലമെന്റിന്റെ വാർഷിക സമ്മേളനത്തിൽ നിന്നുള്ള സന്ദേശമാണിത്. സമ്മേളനത്തിൽ ചൈനയുമായുള്ള ബന്ധത്തിൽ അമേരിക്കയുടെ സമീപകാല സമീപനത്തെ നേതാക്കൾ വിമർശിച്ചു. പ്രസിഡന്റായി ഇപ്പോൾ മൂന്നാമതും അഞ്ച് വർഷത്തേക്ക് നിയമിതനായ ഷി ജിൻപിംഗ്, ചൈന “വികസനത്തിന്റെ കാര്യത്തിൽ അഭൂതപൂർവമായ കടുത്ത വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന്” മാർച്ച് 6-ന് പാർലമെന്റ് പ്രതിനിധികളോട് പറഞ്ഞു. “അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ രാജ്യങ്ങൾ എല്ലാത്തരത്തിലുള്ള നിയന്ത്രണവും അടിച്ചമർത്തലും ചൈനയുടെ മേൽ നടപ്പാക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയെ പേരെടുത്ത് പറയാൻ ഷി തയ്യാറായത് ബന്ധങ്ങൾ എത്രമാത്രം വഷളായിരിക്കുന്നുവെന്ന് തെളിയിക്കുന്നു. “ചൈനയെ വളയാൻ” അമേരിക്ക ശ്രമിക്കുന്നതായി ചൈനയുടെ പുതിയ വിദേശകാര്യ മന്ത്രി ക്വിൻ ഗാങ് പറഞ്ഞു. “ചൈനയെ നമ്മൾ മറികടക്കാൻ ശ്രമിക്കുന്നു, എന്നാൽ സംഘർഷം ആഗ്രഹിക്കുന്നില്ല”, എന്ന ബിഡൻ ഭരണകൂടത്തിന്റെ അവകാശവാദം അദ്ദേഹം തള്ളിക്കളഞ്ഞു. “...ചൈനയെ എല്ലാ അർത്ഥത്തിലും പിടിച്ചുകെട്ടുകയും അടിച്ചമർത്തുകയും ചെയ്യുക എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്”, ഗാങ് പറഞ്ഞു. “യു.എസ്. സ്വയം നിയന്ത്രിച്ചില്ലെങ്കിൽ തീർച്ചയായും ഏറ്റുമുട്ടൽ” ഉണ്ടാവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
2022 നവംബറിൽ ഇന്തോനേഷ്യയിൽ നടന്ന ജി-20 സമ്മേളനത്തിൽ, തങ്ങളുടെ രാജ്യങ്ങൾ തമ്മിലുള്ള മത്സരം “ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യണമെന്ന്” ഇരു നേതാക്കളും പറഞ്ഞെങ്കിലും, സമീപകാല സംഭവങ്ങൾ ഇക്കാര്യത്തിൽ പ്രതീക്ഷ നൽകുന്നില്ല. ചൈനയിൽനിന്നുള്ള ഒരു ബലൂൺ അമേരിക്കയിൽ കാണപ്പെട്ടതിനെത്തുടർന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ കഴിഞ്ഞ മാസം ആദ്യം നടത്താൻ നിശ്ചയിച്ചിരുന്ന ചൈനാ സന്ദർശനം റദ്ദാക്കി. ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒരു സന്ദർശനത്തിന്റെ തൊട്ടുമുൻപുണ്ടായ “ചാര ബലൂൺ” സംഭവം അമേരിക്ക ഒരു ഗുരുതര പ്രകോപനമായി കണ്ടു. “സൈനികേതര കാലാവസ്ഥാപഠനത്തിനുള്ള ആകാശവാഹനത്തെ” വെടിവച്ചിടാനുള്ള തീരുമാനത്തെ ബീജിംഗ് രൂക്ഷമായി വിമർശിച്ചു. ചൈനയുടെ കാര്യം വരുമ്പോൾ വാഷിംഗ്ടണിലെ “അകാരണമായ ഭീതിയുടെ” പ്രതിഫലനമാണിതെന്ന് ബീജിംഗ് കുറ്റപ്പെടുത്തി. സമീപകാല സംഭവങ്ങളുടെ വെളിച്ചത്തിൽ, ബന്ധങ്ങൾ വഷളായി തുടരാൻ സാധ്യതയുണ്ടെന്ന് മറ്റുരാജ്യങ്ങൾ വിലയിരുത്തുന്നു. അമേരിക്കയുമായുള്ള കടുത്ത മത്സരത്തിന്റെ പശ്ചാത്തലത്തിൽ മറ്റു രാജ്യങ്ങളെ നോക്കിക്കാണുന്ന ബീജിംഗ് ഇപ്പോൾ അയൽരാജ്യങ്ങളുമായി അടുത്ത ബന്ധം തേടുന്നതിനോടൊപ്പം യൂറോപ്പുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ശ്രമിക്കുന്നു. ബീജിംഗ് ഈ വർഷം ഒരു പ്രധാന മധ്യേഷ്യ ഉച്ചകോടി ആസൂത്രണം ചെയ്യുന്നു; ജപ്പാനുമായുള്ള ബന്ധവും ഊഷ്മളമാവുകയാണ്. അതേസമയം, മേഖലയിൽ സഖ്യങ്ങളും പങ്കാളിത്തവും മെച്ചപ്പെടുത്താൻ യു.എസ്. ശ്രമിക്കുന്നു. ഇന്ത്യ ഇതുവരെ യുക്രെയ്ൻ സംബന്ധിച്ച പ്രശ്നങ്ങളെ സ്വന്തം താൽപര്യങ്ങളിൽ മുറുകെപ്പിടിച്ച് കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും, അതിർത്തിയിലെ യഥാർത്ഥ നിയന്ത്രണ രേഖയുടെ വിഷയത്തിൽ ചൈന പ്രത്യേക വെല്ലുവിളി ഉയർത്തുന്നു. ക്വാഡിനോട് ചൈനയുടെ വർധിച്ചുവരുന്ന എതിർപ്പിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിൽ ചൈനയിൽ നിന്നുള്ള നിരന്തരമായ സമ്മർദ്ദത്തിന് ഇന്ത്യ തയ്യാറെടുക്കേണ്ടതുണ്ട്. അമേരിക്കയുമായി വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുമായുള്ള അതിർത്തിത്തർക്കം സംബന്ധിച്ച് ചൈനയുടെ തീരുമാനങ്ങൾ മാറുമോ എന്നും പരിശോധിക്കേണ്ടതുണ്ട്. എന്നാൽ തായ്‌വാൻ ഇപ്പോഴും ചൈനയുടെ പ്രധാന ആശങ്കയായി തുടരുന്നു. അനിശ്ചിതത്വവും വെല്ലുവിളികളും നിറഞ്ഞ് വിഭജിതമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്ത്, അവസരങ്ങൾ മുതലെടുക്കാൻ ഇന്ത്യ വേണ്ടത്ര സാമർഥ്യം കാട്ടണം.
This editorial has been translated from English, which can be read here.