നിരവധി കലാപങ്ങൾ അരങ്ങേറിയ മ്യാൻമറിൽ, അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത് രണ്ട് വർഷത്തിന് ശേഷം ഭരണത്തിൽ പിടിച്ചുനിൽക്കാൻ സൈന്യം പാടുപെടുകയാണ്. ഓങ് സാൻ സൂ ചിയുടെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പുറത്താക്കിയ അട്ടിമറിയുടെ രണ്ടാം വാർഷികമായ ഫെബ്രുവരി ഒന്നിന് പ്രതിപക്ഷത്തിന്റെ ആഹ്വാനത്തെതുടർന്ന് ആയിരക്കണക്കിന് ആളുകൾ കടകൾ അടച്ച് വീട്ടിൽ “നിശബ്ദ സമരം” നടത്തി. അടിയന്തരാവസ്ഥ നീട്ടാനുള്ള സൈന്യത്തിന്റെ തീരുമാനം ഭരണം ദുർബലമാകുന്നുവെന്നതിന്റെ സൂചനയാണ് – രാഷ്ട്രീയ സാധുത തേടി ജനറൽമാർ പ്രഖ്യാപിച്ച ഓഗസ്റ്റിലെ തിരഞ്ഞെടുപ്പ് കൂടുതൽ വൈകും എന്നർത്ഥം. സൂ ചിയുടെ പാർട്ടി തൂത്തുവാരിയ 2020-ലെ പൊതുതെരഞ്ഞെടുപ്പിൽ കൃത്രിമം ആരോപിച്ച് അധികാരം പിടിച്ചെടുക്കുമ്പോൾ ജനറൽ മിൻ ഓങ് ഹ്ലെയിംഗ് ഇങ്ങനെയൊരു സാഹചര്യം പ്രതീക്ഷിച്ചിരിക്കില്ല. തത്മദാവ് (സൈന്യം) മുഴുവൻ സർക്കാർ പ്രതിനിധികളെയും, സൂ ചി ഉൾപ്പെടെയുള്ള ഭരണകക്ഷി നിയമനിർമ്മാതാക്കളെയും ജയിലിലടക്കുകയും, ജനാധിപത്യത്തിനായുള്ള പ്രതിഷേധങ്ങൾ അടിച്ചമർത്തുകയും ചെയ്തുകൊണ്ടാണ് ഭരണം നേരിട്ട് ഏറ്റെടുത്തത്. ഈ പഴയ തന്ത്രമാണ് ജനങ്ങൾക്കിടയിൽ ഭീതിപരത്തി ഭരിക്കാൻ സൈനിക നേതൃത്വത്തെ സഹായിച്ചത്. മുൻകാലങ്ങളിൽ സൈന്യത്തിന്റെ ക്രൂരമായ ഭരണത്തെ നേരിടാൻ ജനങ്ങൾ അക്രമരഹിത സമരങ്ങളാണ് നടത്തിയിരുന്നത്. എന്നാൽ അതിൽനിന്ന് വ്യത്യസ്തമായി, 2021 ഫെബ്രുവരിയിലെ അട്ടിമറിക്ക് ശേഷം, മ്യാൻമർ ഒരു സായുധ കലാപത്തിലേക്ക് വീണുപോയി. അതിനെ നേരിടാൻ സൈന്യം എടുത്ത നടപടികളെല്ലാം സ്ഥിതി കൂടുതൽ വഷളാക്കുകയും ചെയ്തു.
ഒരു മാനുഷിക ദുരന്തത്തെ അഭിമുഖീകരിക്കുന്ന ഭരണകൂടം ഇപ്പോൾ ഒന്നിലധികം പ്രതിസന്ധികളെ നേരിടുന്നു. പഴയ സർക്കാരിന്റെ ഭാഗമായിരുന്ന ചിലർ ദേശീയ ഐക്യ സർക്കാർ എന്നപേരിൽ ഒരു ബദൽ ഭരണകൂടം രൂപീകരിച്ചിരിക്കുകയാണ്. അതിന്റെ സായുധ വിഭാഗമായ പീപ്പിൾസ് ഡിഫൻസ് ഫോഴ്‌സിന്റെ (പി.ഡി.എഫ്.) നിരവധി ചെറുഘടകങ്ങൾ പൊതുവെ സമാധാന അന്തരീക്ഷം നിലനിൽക്കുന്ന ബുദ്ധമത കേന്ദ്രങ്ങളിൽ പതിയിരുന്ന് ആക്രമണം നടത്തി. അതിർത്തി പ്രദേശങ്ങളിൽ, സൈന്യത്തിനെതിരെ പോരാടുന്ന വംശീയ ന്യൂനപക്ഷ പൗരസേനകൾ, പി.ഡി.എഫ്.ന്റെ ഒളിപ്പോരാളികളുമായി കൈകോർത്തു. വിവേചനമില്ലാത്ത ബോംബാക്രമണത്തിലൂടെയാണ് സൈനിക ഭരണകൂടം ഇതിനോട് പ്രതികരിച്ചത്. പട്ടാള അട്ടിമറിക്ക് ശേഷം, ഏകദേശം 3,000 സാധാരണക്കാർ കൊല്ലപ്പെടുകയും 40,000 വീടുകൾ നശിക്കുകയും 1.5 ദശലക്ഷം ആളുകൾ പലായനം ചെയ്യുകയും ചെയ്തു. യു.എൻ. കണക്കുകൾ പ്രകാരം, 17.6 ദശലക്ഷം പേർക്ക്, ഏകദേശം മ്യാൻമറിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ആളുകൾക്ക്, മാനുഷിക സഹായം ആവശ്യമാണ്. ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഭരണകൂടത്തിന് താൽപര്യമോ കഴിവോ ഇല്ല. സ്വന്തം ജനതയ്‌ക്കെതിരെയുള്ള യുദ്ധം സൈന്യത്തിന്റെ ലക്ഷ്യങ്ങളെയും മുന്നോട്ടുകൊണ്ടുപോകുന്നില്ല. അന്താരാഷ്ട്ര വിദഗ്ധരുടെ ഒരു സ്വതന്ത്ര സംഘടനയായ സ്പെഷ്യൽ അഡ്വൈസറി കൌൺസിൽ ഫോർ മ്യാൻമറിന്റെ റിപ്പോർട്ട് പ്രകാരം, രാജ്യത്തിന്റെ 17 ശതമാനം പ്രദേശത്തു മാത്രമേ സൈന്യത്തിന് പൂർണ നിയന്ത്രണം ഉള്ളൂ. ഇത് അഭൂതപൂർവമായ ഒരു സാഹചര്യമാണ്. ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനും വംശീയ വിമതരുമായി ചർച്ചകൾ ആരംഭിക്കുന്നതിനുമായി ഭരണകൂടവും പ്രതിപക്ഷവും തമ്മിലുള്ള അർത്ഥവത്തായ സംഭാഷണമാണ് മ്യാൻമറിന് അടിയന്തിരമായി വേണ്ടത്. പ്രാദേശിക, അന്തർദേശീയ പ്രധാനികൾ, പ്രത്യേകിച്ച് ആസിയാൻ, ചൈന, ഇന്ത്യ എന്നിവർ, പ്രതിപക്ഷവുമായി ചർച്ചകൾ നടത്താൻ സൈനികഭരണകൂടത്തെ നിർബന്ധിക്കണം.
This editorial has been translated from English, which can be read here.