ഗോത്രവർഗക്കാരുടെ ആധിപത്യമുള്ളതും ഹോക്കിയുടെ കളിത്തൊട്ടിലുമായ ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിൽ ഗ്രാമീണ മത്സരങ്ങളിൽ ആടിനെ സമ്മാനമായി നൽകാറുണ്ട്. ഈ വർഷത്തെ പുരുഷ ലോകകപ്പ് മത്സരങ്ങൾ നടത്താൻ ലഭിച്ച അവസരം ഈ ജില്ലയുടെ സ്വപ്നസാക്ഷാത്‍കാരമാണ്. ഈ ജില്ലയിൽപ്പെടുന്ന റൂർക്കലക്കാണ് ഭുവനേശ്വറിനൊപ്പം വെള്ളിയാഴ്ച തുടങ്ങുന്ന മികച്ച ടീമുകളുടെ പോരാട്ടം നേരിട്ടുകാണാൻ അവസരം ലഭിച്ചിരിക്കുന്നത്. ഇന്ത്യൻ ദേശീയ ടീമുകളുടെ ചിലവ് വഹിക്കാനും, തുടർന്ന് 2018-ൽ ഭുവനേശ്വറിൽ ലോകകപ്പ് നടത്തുവാനും ഒഡീഷ സർക്കാർ ഉദാരമായ തീരുമാനമെടുത്തിരുന്നു. 2023-ൽ ഇത് ആദ്യമായി രണ്ട് നഗരങ്ങളിൽ സംഘടിപ്പിക്കുകയെന്ന അതിലും വലിയ തീരുമാനമാണ് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്ക് പിന്നീട് എടുത്തത്. മത്സരത്തിന് വേണ്ട സൗകര്യങ്ങളൊരുക്കാൻ സർക്കാർ ഒരു ത്രിതല സമീപനം സ്വീകരിച്ചു – 20,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള പുതിയ സ്റ്റേഡിയം നിർമ്മിക്കാൻ 260 കോടി രൂപ ചെലവഴിച്ചു; കളിക്കാരെയും ഉദ്യോഗസ്ഥരെയും താമസിപ്പിക്കാൻ 225 മുറികളുള്ള പഞ്ചനക്ഷത്ര സൗകര്യം ഒരുക്കി; പരിമിതമായ സമയത്തിനുള്ളിൽ റൂർക്കലയിൽ യാത്രാവിമാനങ്ങൾക്കായി ഒരു വിമാനത്താവളം നിർമിച്ചു. കോവിഡ് മഹാമാരി ഒരു വലിയ തടസ്സമായിരുന്നുവെങ്കിലും, ഒഡീഷ സർക്കാർ വലിയ ഇച്ഛാശക്തിയോടെ മുന്നോട്ടുപോയി. ഇതോടെ, തുടർച്ചയായി ലോകകപ്പ് മത്സരങ്ങൾ നടത്തുന്ന ആദ്യ രാജ്യമായും, നാലാം തവണ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യമായും ഇന്ത്യ മാറും. ലോകകപ്പ് മത്സരങ്ങൾ നടത്തുന്ന നാലാമത്തെ ഇന്ത്യൻ പട്ടണമാണ് സ്റ്റീൽ നഗരമെന്നറിയപ്പെടുന്ന റൂർക്കല. ക്രിസ്ത്യൻ മിഷനറിമാരാണ് 1860-കളിൽ സുന്ദർഗഡിന് ഹോക്കി പരിചയപ്പെടുത്തിയത്. അവിടെ നിന്ന് ഒരുപാട് വളർന്ന സുന്ദർഗഡ്, മുൻ ഇന്ത്യൻ ക്യാപ്റ്റനും നിലവിലെ ഹോക്കി ഇന്ത്യ പ്രസിഡന്റുമായ ദിലീപ് ടിർക്കി, ഇഗ്‌നസ് ടിർക്കി, പ്രബോധ് ടിർക്കി, ലാസർ ബർല, വില്യം സാൽക്‌സോ, ബീരേന്ദ്ര ലക്ര, ജ്യോതി സുനിത കുള്ളു, സുഭദ്ര പ്രധാൻ, ദീപ് ഗ്രേസ് എക്ക എന്നിവരുൾപ്പെടെയുള്ള മികച്ച താരങ്ങളെ വാർത്തെടുത്തു. നിലവിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന വൈസ് ക്യാപ്റ്റൻ അമിത് രോഹിദാസ്, നിലം സഞ്ജീപ് സെസ് എന്നിവർ സ്വന്തം മണ്ണിൽ കളിക്കുന്നത് സുന്ദർഗഡിന് കാണാനാകും.
നാല് പതിറ്റാണ്ടിനിപ്പുറം ആദ്യമായി, ഇന്ത്യ ഒരു ഒളിമ്പിക് മെഡൽ ജേതാവായി ലോകകപ്പിനെ സമീപിക്കുകയാണ്. 2021-ലെ ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യ വെങ്കലം നേടിയിരുന്നു. ഇതിനുമുമ്പ് 1971-ൽ വെങ്കലവും, 1973-ൽ വെള്ളിയും, 1975-ൽ സ്വർണവും ഇന്ത്യ നേടിയിട്ടുണ്ട്. ഏകദേശം 48 വർഷങ്ങൾക്ക് മുമ്പ് കൈവരിച്ച സുവർണനേട്ടം ആവർത്തിക്കാനുള്ള ഇന്ത്യയുടെ ആവേശം തീവ്രമായിരിക്കും. കഴിഞ്ഞതവണ ക്വാർട്ടർ ഫൈനലിലെത്തിയ ഇന്ത്യൻ ടീമിനെ, ലോകകപ്പും, ഒളിമ്പിക്‌സ് മെഡൽ ജേതാവുമായ മുൻ ഓസ്‌ട്രേലിയൻ ടീമംഗം ഗ്രഹാം റീഡാണ് പരിശീലിപ്പിക്കുന്നത്. യുവത്വവും അനുഭവസമ്പത്തും ഒത്തുചേർന്ന ഇന്ത്യൻ നിര ഇപ്പോൾ ഫലംകൊയ്യാൻ കാത്തിരിക്കുകയാണ്. ഇന്ത്യയുടെ പ്രകടനം എന്തായാലും, 16 ടീമുകൾ പങ്കെടുക്കുന്ന ഈ ലോകകപ്പ്, വലിയ കായികമത്സരങ്ങളുടെ സംഘാടകൻ എന്ന നിലയിൽ ഒഡീഷയുടെ പ്രശസ്തി ഉയർത്തും.
This editorial has been translated from English, which can be read here.