കഴിഞ്ഞ വർഷം ബ്രസീലിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ലൂയിസ് ഇനാസിയോ ലുല ഡ സിൽവയോട് പരാജയപ്പെടുന്നതിന് മുമ്പ് ജെയർ ബോൾസോനാരോ ഒരു കാര്യം ആവർത്തിച്ചു പറഞ്ഞിരുന്നു – താൻ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നില്ലെങ്കിൽ അതിന് കാരണം കൃത്രിമം മാത്രമായിരിക്കും. തന്റെ രാഷ്ട്രീയ എതിരാളികളെ “മോഷ്ടാക്കൾ” എന്ന് വിളിച്ച ബോൾസോനാരോ, താൻ പരാജയപ്പെട്ടാൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെടുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് തോൽവി പരസ്യമായി അംഗീകരിക്കാൻ അദ്ദേഹം തയ്യാറായില്ല. ലുലയുടെ സ്ഥാനാരോഹണത്തിന് രണ്ട് ദിവസം മുമ്പ്, ജനുവരി ഒന്നിന്, അദ്ദേഹം ഫ്ലോറിഡയിലേക്ക് പോയി. അതേസമയം, അദ്ദേഹത്തിന്റെ അനുയായികൾ ബ്രസീലിയയുടെ സൈനിക ആസ്ഥാനത്തിന് പുറത്ത് തമ്പടിച്ച് പ്രതിഷേധം തുടർന്നു. പ്രതീക്ഷിച്ചത്പോലെ, ലുല സ്ഥാനാരോഹണം ചെയ്ത് ഒരാഴ്ച കഴിഞ്ഞപ്പോൾ, ബോൾസോനാരോയുടെ ആയിരക്കണക്കിന് അനുയായികൾ തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്നും, ലുലയുടെ സർക്കാരിനെ സൈന്യം പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കലാപത്തിലേർപ്പെട്ടു. ബ്രസീൽ ജനാധിപത്യത്തിന്റെ സ്ഥാപന ത്രീത്വങ്ങളായ പ്രസിഡന്റിന്റെ കൊട്ടാരം, സുപ്രീം കോടതി, കോൺഗ്രസ് എന്നിവയിലേക്ക് അവർ ഇരച്ചുകയറുകയും നാശനഷ്ടം വരുത്തുകയും ചെയ്തു. ഡോണൾഡ് ട്രംപിന്റെ അനുയായികൾ 2021 ജനുവരി 6-ന് യു.എസ്. ക്യാപിറ്റോളിൽ നടത്തിയ കലാപത്തെ അനുസ്മരിപ്പിച്ചുകൊണ്ട് ഞായറാഴ്ച ബ്രസീലിയയിൽ തന്റെ അനുയായികൾ നടത്തിയ അക്രമങ്ങൾക്ക് ബോൾസോനാരോ ഉത്തരവാദിത്വം ഏറ്റെടുക്കണം. അധികാരത്തിലിരിക്കെ, ബോൾസോനാരോ രാജ്യത്തിന്റെ സ്ഥാപിത സംവിധാനങ്ങളെ എതിർക്കുന്നവരുമായും, ഉപജാപങ്ങൾ പരത്തുന്ന തീവ്രവലതുപക്ഷ പ്രസ്ഥാനങ്ങളുമായി ബന്ധം പുലർത്തിയിരുന്നു. സൈനിക സ്വേച്ഛാധിപത്യത്തിന്റെ ആരാധകനായ ബോൾസോനാരോയ്ക്ക് രാജ്യത്തിന്റെ വ്യവസ്ഥാപിത സംവിധാനങ്ങളോട് വലിയ ബഹുമാനമില്ലായിരുന്നു. ബോൾസോനാരോയുടെ നിശബ്ദതയും, ബ്രസീലിലെ സമ്പന്ന വിഭാഗങ്ങളിൽ നിന്നുള്ള പിന്തുണയും ഞായറാഴ്ച സർക്കാർ കേന്ദ്രങ്ങൾ ആക്രമിക്കാൻ പ്രതിഷേധകരെ പ്രോത്സാഹിപ്പിച്ചതായി കരുതേണ്ടിയിരിക്കുന്നു.
ലുലയെ സംബന്ധിച്ചിടത്തോളം, കലാപം തന്റെ പ്രസിഡന്റ് സ്ഥാനത്തിനുമേലുള്ള ആദ്യ വെല്ലുവിളിയാണ്. ബോൾസോനാരോയുടെ അനുകൂലിയായ ബ്രസീലിയയുടെ ഗവർണർ ഇബാനിസ് റോച്ചയുടെ നിയന്ത്രണത്തിലുള്ള പോലീസ് കടന്നുകയറ്റക്കാരെ തടയാൻ വേണ്ടരീതിയിൽ പ്രവർത്തിച്ചില്ലെന്ന് ലുല ആരോപിച്ചു. ലുല കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥരെ വേഗത്തിൽ വിന്യസിച്ച് സർക്കാർ കെട്ടിടങ്ങളിൽനിന്ന് കലാപകാരികളെ നീക്കം ചെയ്തു. പട്ടാള ആസ്ഥാനത്തിന് പുറത്ത് തമ്പടിച്ചിരിക്കുന്ന ബോൾസോനാരോയുടെ അനുയായികളെ നീക്കം ചെയ്യാനും റോച്ചയെ മൂന്ന് മാസത്തേക്ക് ഭരണത്തിൽനിന്ന് മാറ്റിനിർത്താനും സൈനിക പോലീസിനോട് ഉത്തരവിട്ടുകൊണ്ട് സുപ്രീം കോടതിയും രംഗത്തെത്തി. പക്ഷേ ഇതൊന്നും മതിയാവില്ല. രാഷ്ട്രീയ സ്ഥിരതയ്ക്കായി, ബ്രസീൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതിസന്ധിക്ക് പരിഹാരം കാണേണ്ടിയിരിക്കുന്നു. ഇതുവരെ, തീവ്രനിലപാടുള്ള സംഘങ്ങളിൽ നിന്ന് സർക്കാർ സംവിധാനങ്ങൾ നേരിട്ട ഭീഷണികളെ ബ്രസീൽ പക്വതയോടെ കൈകാര്യം ചെയ്തു. എന്നാൽ താരതമ്യേന പുതിയ ജനാധിപത്യ രാജ്യമായ ബ്രസീലിന് അത്രയൊന്നും പഴക്കമില്ലാത്ത അക്രമാസക്തമായ ഒരു ഭൂതകാലമുണ്ട്. നേതാക്കൾ രാജ്യത്തിന്റെ ജനാധിപത്യ സ്ഥിരതയെ ബാധിക്കുന്ന ഒരു തരത്തിലുള്ള ഭീഷണിയും അനുവദിക്കരുത്. സമഗ്രമായ അന്വേഷണത്തിലൂടെ ബ്രസീൽ കലാപത്തിന്റെ മൂലകാരണം കണ്ടെത്തണം. കലാപത്തിന് പ്രേരണയും ധനസഹായവും നൽകിയവർ മുതൽ എല്ലാ കുറ്റവാളികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവന്ന്, ഇനി ഇത്തരമൊരു സംഭവം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. അതേസമയം, അന്വേഷണം കഴിയുംവരെ ബോൾസോനാരോയ്‌ക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ കാര്യം, താൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടുവെന്ന് പരസ്യമായി സമ്മതിക്കുകയാണ്. ഈ വസ്തുത അംഗീകരിക്കാനും രാജ്യത്തിന്റെ ഭരണഘടനയെ മാനിക്കാനും അദ്ദേഹം അനുയായികളോട് ആവശ്യപ്പെടേണ്ടിയിരിക്കുന്നു.
This editorial has been translated from English, which can be read here.