സ്കൂൾ വിദ്യാർത്ഥിനികൾക്ക് വിഷം കൊടുക്കുന്നത് “പൊറുക്കാനാവാത്ത കുറ്റമാണ്” എന്ന ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി പരാമർശം കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇസ്ലാമിക രാജ്യത്ത് ആയിരക്കണക്കിന് പെൺകുട്ടികൾ വിഷ ആക്രമണത്തിന് വിധേയരായെന്ന വാർത്തകളുടെ സ്ഥിരീകരണമാണ്. കുപ്രസിദ്ധ സദാചാര പോലീസിന്റെ കസ്റ്റഡിയിലിരിക്കെ ഇറാനിയൻ കുർദിഷ് വനിത മഹ്‌സ അമിനിയുടെ മരണത്തെ തുടർന്നുണ്ടായ സ്ത്രീകളുടെ പ്രതിഷേധത്തിനിടയിൽ, നവംബറിൽ വിശുദ്ധ നഗരമായ കോമിൽ ഇത്തരമൊരു സംഭവം ആദ്യമായി വാർത്തകളിൽ വന്നു. അതിനുശേഷം, ഇറാനിലെ 31 പ്രവിശ്യകളിൽ 25-ലെങ്കിലും ആയിരക്കണക്കിന് പെൺകുട്ടികൾക്ക് വിഷബാധയേറ്റതായി വാർത്ത വന്നിട്ടുണ്ട്. പെൺകുട്ടികൾ സ്കൂളിൽ പോകുന്നതിനെ എതിർക്കുന്ന മതതീവ്രവാദികളുടെ പ്രവർത്തനമാകാമെന്നും, ചില സാഹചര്യങ്ങളിലെങ്കിലും മനഃശാസ്ത്രപരമായ ഘടകങ്ങളാകാം കാരണമെന്നുമായിരുന്നു തുടക്കത്തിലുണ്ടായിരുന്ന രണ്ട് സിദ്ധാന്തങ്ങൾ. രാസവസ്തുക്കൾ മൂലമുള്ള വിഷബാധയുണ്ടാകാനുള്ള സാധ്യത അധികൃതർ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നാണ് ഖമേനിയുടെ അഭിപ്രായം സൂചിപ്പിക്കുന്നത്. വാർത്തകൾ പരിഭ്രാന്തി സൃഷ്ടിക്കുകയും രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു. ഒരുപക്ഷേ, ഇതായിരിക്കാം പ്രസ്താവന നടത്താൻ പരമോന്നത നേതാവിനെ പ്രേരിപ്പിച്ചത്. ഉത്തരവാദികൾ ആരായാലും ഭരണകൂടം വെറുതെ വിടില്ലെന്ന് ഖമേനി തിങ്കളാഴ്ച പറഞ്ഞു. എന്നാൽ അതേ ദിവസം തന്നെ, വിഷബാധയെക്കുറിച്ച് റിപ്പോർട്ട് ചെയ്ത കോം പത്രപ്രവർത്തകൻ അലി പൂർതബതാബായിയുടെ അറസ്റ്റിന്റെ വാർത്തകൾ പുറത്തുവന്നു.
താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിൽ നിന്ന് വ്യത്യസ്തമായി, ഇറാന് പെൺകുട്ടികളെ സ്കൂളുകളിൽ പോകുന്നതിൽ നിന്ന് തടഞ്ഞ ചരിത്രമില്ല. 1979-ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം ഭരണകൂടം സ്ത്രീകൾക്ക് മേൽ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും അവർ വിദ്യാഭ്യാസം നേടുന്നതിനേയും തൊഴിലിൽ പ്രവേശിക്കുന്നതിനേയും പ്രോത്സാഹിപ്പിച്ചു. ലോകബാങ്കിന്റെ കണക്കനുസരിച്ച്, സ്ത്രീ സാക്ഷരത 1976-ൽ 26 ശതമാനം ആയിരുന്നത് 2021-ൽ 85 ശതമാനമായി ഉയർന്നു. ഒരു ദശാബ്ദത്തിലേറെയായി, ഇറാനിലെ സർവ്വകലാശാലകളിൽ സ്ത്രീകൾ സ്ഥിരമായി പുരുഷന്മാരെക്കാൾ കൂടുതലാണ്. ഈ ചരിത്രം കണക്കിലെടുക്കുമ്പോൾ, സ്കൂൾ വിദ്യാർത്ഥിനികൾ ആക്രമിക്കപ്പെടുന്നത് അതിശയകരമാണ്. വിപ്ലവത്തിന്റെ മൂർദ്ധന്യത്തിൽ പോലും സംഭവിക്കാത്ത കാര്യമാണിത്. അതുകൊണ്ട് തന്നെ ഇത്തരം സംഭവങ്ങൾ അധികാരികളെ ഉടനടി നടപടി എടുക്കാൻ പ്രേരിപ്പിക്കേണ്ടതാണ്. സ്‌കൂൾ വിദ്യാർത്ഥിനികൾ ഉൾപ്പെടെ ആയിരക്കണക്കിന് സ്ത്രീകൾ കൂടുതൽ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന സമയത്താണ് വിദ്യാർത്ഥിനികൾക്കെതിരെ ആക്രമണം നടക്കുന്നത് എന്നത് യാദൃശ്ചികമായിരിക്കില്ല. ഭരണകൂടത്തിന്റെ പ്രതികരണം ക്രൂരമായിരുന്നു. പക്ഷേ, സാമ്പത്തികവും സാമൂഹികവുമായ പ്രതിസന്ധികൾ നിലനിൽക്കുകയാണെങ്കിൽ, അത് പ്രതിഷേധത്തിന്റെ അലയൊലികൾ കണ്ടുകൊണ്ടിരിക്കുന്ന ഒരു ഭരണത്തെ കൂടുതൽ ദുർബലപ്പെടുത്തുമെന്ന് മുല്ലമാർ തിരിച്ചറിയണം. രാജ്യത്തെ യുവാക്കൾക്കും പ്രായമായ വിപ്ലവകാരികൾക്കും ഇടയിൽ വർധിച്ചുവരുന്ന അകൽച്ചയെ വിഷ ആക്രമണം പോലുള്ള സംഭവങ്ങൾ കൂടുതൽ വഷളാക്കുകയേയുള്ളൂ. ഭരണകൂടം ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. എന്നാൽ ഏറ്റവും വലിയ പ്രശ്നം ഇറാന്റെ സംവിധാനത്തിനുള്ളിലെ പരിഷ്കാരങ്ങളുടെ അഭാവവും, ഭരണകൂടവും സമൂഹവും തമ്മിൽ വളർന്നുകൊണ്ടിരിക്കുന്ന വിള്ളലുകളുമാണ്. പ്രതിഷേധത്തിന്റെ അലകൾ ഭരണത്തോടുള്ള വെല്ലുവിളിയായിരിക്കുന്നതുപോലെ, രാഷ്ട്രീയ പരിഷ്‌കാരങ്ങൾ നടപ്പാക്കാനുള്ള അവസരം കൂടിയാണ്. ആദ്യത്തേതിനെ അഭിസംബോധന ചെയ്യാൻ മുല്ലമാർ രണ്ടാമത്തേതിനെ സ്വീകരിക്കണം.
This editorial has been translated from English, which can be read here.