ഏറെ ശ്രദ്ധയാകർഷിച്ച അഭൂതപൂര്‍വ്വമായ ഒരു നീക്കത്തിൽ, പ്രമുഖ ഇന്ത്യൻ ഗുസ്തിക്കാർ ലിംഗഭേദമില്ലാതെ കഴിഞ്ഞ ആഴ്ച തെരുവിലിറങ്ങി. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പൂനിയ എന്നിവരാണ് ഇന്ത്യൻ റെസ്‌ലിംഗ് ഫെഡറേഷൻ (ഡബ്ല്യു.എഫ്.ഐ.) പ്രസിഡൻറ് ബ്രിജ് ഭൂഷൺ ശരൺ സിങിനെതിരെ ജന്തർ മന്ദറിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. ബ്രിജ് ഭൂഷണിനെതിരെ ലൈംഗിക ആരോപണമുന്നയിച്ച വിനേഷ് താൻ ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ചിരുന്നതായി പറഞ്ഞു. ഡബ്ല്യു.എഫ്.ഐ.യുടെ പ്രവർത്തനം അത്ര തൃപ്തികരമല്ലെന്ന് സാക്ഷിയും, പുനിയയും ഊന്നിപ്പറഞ്ഞു. അതേസമയം ആരോപണങ്ങളെല്ലാം നിഷേധിച്ച ഫെഡറേഷൻ, സംഘടനയുടെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രസിഡൻറിനെ അപകീർത്തിപ്പെടുത്താൻ ‘ഹരിയാന ലോബി’ ശ്രമിക്കുകയാണെന്ന് ആരോപിച്ചു. ഉത്തർപ്രദേശിൽ നിന്നുള്ള ബി.ജെ.പി. പാർലമെന്റ് അംഗം കൂടിയായ ബ്രിജ് ഭൂഷൺ തന്റെ നിലപാടിൽ ഉറച്ചുനിന്നപ്പോൾ, വിട്ടുകൊടുക്കാൻ തയ്യാറാവാതെ കായികതാരങ്ങൾ സമരം ഒരു ദിവസം കൂടി നീട്ടുകയും, കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കടുത്ത ആരോപണങ്ങൾക്കും ശക്തമായ നിഷേധങ്ങൾക്കുമിടയിൽ, ഈ സംഭവം ഇന്ത്യൻ കായിക രംഗത്തിന്റെ അന്തര്‍ലീനമായ പോരായ്മകൾ പുറത്തുകൊണ്ടുവന്നു. പൊതുവെ പുരുഷാധിപത്യമുള്ള ഇന്ത്യയിൽ, ഒരു ഗ്രാമീണ വനിതാ കായികതാരം കുടംബത്തിന് പുറത്ത് ആദ്യമായി ഇടപെടുന്ന പുരുഷൻ പലപ്പോഴും ഒരു പരിശീലകനോ, മത്സര ഭാരവാഹിയായ ഉദ്യോഗസ്ഥനോ ആവാം. ഈ വിശ്വാസ്യത ലംഘിക്കപ്പെടുമ്പോൾ കായികതാരത്തിന് അത് ജീവിതകാലം മുഴുവൻ ഉണങ്ങാത്ത മുറിവുണ്ടാക്കുന്നു.
പരസ്പര ബഹുമാനത്തെ അടിസ്ഥാനമാക്കിയുള്ള അപൂർവ്വമായ പരിശീലക-കായികതാര ബന്ധങ്ങൾ ഉണ്ട്. എന്നാൽ, പുറമെ കാണപ്പെടുന്നതിൽ നിന്ന് വ്യത്യസ്തമായി രോക്ഷം തിളച്ചുമറിയുന്ന നിരവധി ചൂഷണ കഥകളും മറഞ്ഞിരിപ്പുണ്ട്. ഇവയെപ്പറ്റിയുള്ള കാതടപ്പിക്കുന്ന നിശബ്ദത അവസാനിപ്പിക്കേണ്ടതാണ്. ഇതിനായി മെഡൽ ജേതാക്കളും ഏറെ ശ്രദ്ധിക്കപ്പെട്ടരുമായ ഗുസ്തിക്കാർ ആദ്യ ചുവടുവെച്ച് രംഗത്തിറങ്ങി. ഇനി കായിക മന്ത്രി നിയോഗിച്ച അഞ്ചംഗ മേൽനോട്ട സമിതി ആരോപണങ്ങളെപ്പറ്റി അന്വേഷിച്ച് സത്യം കണ്ടെത്തണം. സമിതിയുടെ തലപ്പത്ത് ഒളിമ്പ്യൻ മേരി കോമിനെ നിയമിച്ചത് ഇരുവിഭാഗത്തിനും ആശ്വാസകരമാവണം. മേരി കോമും സമിതിയിലുള്ള മറ്റ് ആളുകളും സഹാനുഭൂതിയോടെ പ്രവർത്തിച്ച് സത്യം പുറത്തുകൊണ്ടുവരാൻ തീവ്രമായ ശ്രമം നടത്തേണ്ടതുണ്ട്. ബ്രിജ് ഭൂഷൺ ഭരണകക്ഷിയിൽ നിന്നുള്ളയാളാണ് എന്നത് ഒരു ഭാരമായി മാറരുത്. സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നിന്ന് മാറി നിൽക്കാൻ ബ്രിജ് ഭൂഷനോട് കായിക മന്ത്രാലയം ആവശ്യപ്പെട്ടത് ഒരു ശരിയായ നടപടിയാണ്. കക്ഷിരാഷ്ട്രീയ ഭേദമന്യേ നേതാക്കൾ ഇന്ത്യയുടെ കായിക ഭരണ വ്യവസ്ഥിതിയുടെ ഭാഗമാണെന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. കായികലോകത്തിന്റെ സ്വാധീനശക്തിയും ജനപ്രീതിയും നിമിത്തം മിക്ക കായിക സംഘടനകളുടെയും തലപ്പത്ത് രാഷ്ട്രീയ പ്രവർത്തകരുണ്ട്. ഈ സംഘടനകളിൽ അവർ കയ്യാളുന്ന അധികാരവും ഒരു ഫോൺ വിളിയകലെയുള്ള ഡൽഹിയിലെ ബന്ധങ്ങളും ശ്വാസംമുട്ടിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നു. ഗുസ്തിക്കാർ തെളിവുകൾ നൽകി അവരുടെ ആരോപണങ്ങൾ ബലപ്പെടുത്തേണ്ടതുണ്ട്. ഈ പുതിയ വിവാദം കായികരംഗത്തെ ഭരണവ്യവസ്ഥ ശുദ്ധീകരിക്കുന്നതിനുള്ള നല്ല അവസരമാണ്.
This editorial has been translated from English, which can be read here.