2070-ഓടെ കാർബൺ പുറംതള്ളുന്നതിൽ ‘നെറ്റ്-സീറോ’ ആകാനുള്ള സർക്കാരിന്റ പ്രതിജ്ഞാബദ്ധതക്ക് ഊന്നൽ കൊടുത്തത് ധനമന്ത്രി നിർമല സീതാരാമന്റെ ഏറ്റവും പുതിയ ബജറ്റിൽ ശ്രദ്ധാർഹമായ കാര്യമാണ്. രാജ്യത്തിന്റെ വൻതൊതിലുള്ളതും വളരുന്നതുമായ ഊർജ്ജ ആവശ്യങ്ങൾ കണക്കിലെടുക്കുമ്പോൾ, ആഗോള കാലാവസ്ഥാ വ്യതിയാന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇന്ത്യ സുപ്രധാനമായ പങ്ക് വഹിക്കുന്നുവെന്ന് കഴിഞ്ഞ മാസം ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ വാർഷിക യോഗത്തിൽ അവതരിപ്പിച്ച ഒരു പ്രബന്ധത്തിൽ പറയുന്നു. രാജ്യത്തെ ജനസംഖ്യ ഈ വർഷം ചൈനയെ മറികടക്കാൻ ഒരുങ്ങുമ്പോൾ, സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകാനുള്ള ഊർജത്തിനായുള്ള ഇന്ത്യയുടെ തൃഷ്ണ ഗണ്യമായി ഉയരും. അതിനാൽ, ജൈവ ഇന്ധനങ്ങളിൽ നിന്ന് ഹരിത ബദലുകളിലേക്കുള്ള മാറ്റം ഒരു അടിയന്തിര അനിവാര്യതയാണ്. കൂടാതെ, പുതിയ വ്യവസായങ്ങളെ ഉത്തേജിപ്പിക്കുന്നതിനും ഗണ്യമായ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും മൊത്തത്തിലുള്ള സാമ്പത്തിക ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുമുള്ള ഒരു അവസരവുമാണ്. ഇതിനെ അംഗീകരിച്ചുക്കൊണ്ട്, 2023-24 ബജറ്റ് ആവശ്യമായ ഹരിത വ്യാവസായിക സാമ്പത്തിക പരിവർത്തനത്തിന് മതിയായ പരിഗണന കൊടുത്തു. എല്ലാ പ്രമുഖ വാഹന നിർമ്മാതാക്കളും പുതിയ വൈദ്യുത വാഹന മാതൃകകൾ പുറത്തിറക്കി ഇ.വി വിപ്ലവം ആരംഭിക്കാനിരിക്കെ, തദ്ദേശീയമായി ഉൽപ്പാദിപ്പിക്കുന്ന ലിഥിയം-അയൺ ബാറ്ററികളുടെ ലഭ്യത അനിവാര്യമാണ്, പ്രത്യേകിച്ച് ഇ.വി.കളുടെ വില കുറയ്ക്കുന്നതിന്. ഇ.വി. ബാറ്ററികളിൽ ഉപയോഗിക്കുന്ന ലിഥിയം-അയൺ സെല്ലുകൾ നിർമ്മിക്കാൻ ആവശ്യമായ മൂലധന ചരക്കുകളുടെയും യന്ത്രസാമഗ്രികളുടെയും ഇറക്കുമതിക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കണമെന്ന ഹൃദ്യമായ നിർദ്ദേശം ബജറ്റ് മുന്നോട്ട് വെച്ചു. ഇ.വി. ബാറ്ററി നിർമാണശാലകൾ സ്ഥാപിക്കാൻ ശ്രമിക്കുന്ന തദ്ദേശീയ കമ്പനികൾക്ക് ഇത് പ്രചോദനമാകും.
4,000 മെഗാവാട്ട് ശേഷിയുള്ള ബാറ്ററി ഊർജ സംഭരണികൾ സ്ഥാപിക്കുന്നതിനെ പിന്തുണയ്ക്കുന്നതിനായി ഒരു ‘വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ്’ സംവിധാനം കൊണ്ടുവരുന്നതാണ് മറ്റൊരു പ്രധാന നിർദ്ദേശം. സൗരോർജ്ജവും കാറ്റും ഉൾപ്പെടെയുള്ള വൈദ്യുതി ഉൽപ്പാദനത്തിന്റെ ബദൽ സ്രോതസ്സുകളെ ആശ്രയിക്കുന്നത് ഇന്ത്യ വർദ്ധിപ്പിക്കുമ്പോൾ സംഭരണികൾ അത്യന്താപേക്ഷിതമാണ്. വൈദ്യുത വിതരണ ശൃംഖലയിൽ സ്ഥിരതകൊണ്ടുവരാനും ഊർജ സംഭരണികൾ നിർണായകമാണ്. കാറ്റാടി പാടങ്ങളും, സൗരോർജ്ജ പദ്ധതികളും അസ്ഥിരമായ ഊർജം ഉല്പാദിപ്പിക്കുന്നതിനാൽ, ഏറ്റവും ഉയർന്ന തോതിൽ ഉൽപാദനം നടക്കുമ്പോൾ ബാറ്ററി സംഭരണികൾ അത് സംഭരിക്കുകയും പിന്നീട് ഗാർഹിക, വ്യാവസായിക ഉപഭോക്താക്കളുടെ ആവശ്യപ്രകാരം ശൃംഖലയിലൂടെ വിതരണം ചെയ്യുകയും ചെയ്യുന്നു. ലഡാക്കിൽ നിന്ന് 13 ജിഗാവാട്ട് പുനരുപയോഗ ഊർജം വിതരണ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന അന്തർസംസ്ഥാന പ്രസരണ സംവിധാനം നിർമ്മിക്കുന്നതിനുള്ള 20,700 കോടി രൂപയുടെ പദ്ധതിക്കായി 8,300 കോടി രൂപ സീതാരാമൻ നീക്കിവച്ചു. വിശാലമായ തരിശുഭൂമിയും രാജ്യത്തെ ഏറ്റവും ഉയർന്ന സൂര്യപ്രകാശ ലഭ്യതയുമുള്ള ലഡാക്ക്, ഗണ്യമായ തോതിൽ സൗരോർജ്ജം ഉൽപ്പാദിപ്പിക്കാൻ ഫോട്ടോവോൾട്ടെയ്ക് നിരകൾ സ്ഥാപിക്കുന്നതിന് അനുയോജ്യമായ പ്രദേശമായി കണക്കാക്കപ്പെടുന്നു. ഇന്ത്യയുടെ പ്രധാന വിതരണ ശൃംഖലയിൽനിന്നുള്ള നിന്നുള്ള ദൂരം കണക്കിലെടുത്ത്, മേഖലയിൽ ഉയർന്ന സൗരോർജ്ജ ശേഷിയുള്ള നിരകൾ സ്ഥാപിക്കുന്നതിൽ ഇതുവരെ ഉണ്ടായിരുന്ന തടസ്സം പരിഹരിക്കാൻ ഈ പ്രസരണ സംവിധാനം സഹായിക്കും.
This editorial has been translated from English, which can be read here.