ഇന്ത്യൻ ഭരണഘടനയ്ക്ക് കീഴിൽ, നിയമനിർമ്മാണം സംബന്ധിച്ച് പാര്ലമെന്റിന് രണ്ട് പരിമിതികളുണ്ടെന്നത് ഒട്ടുമിക്കവർക്കും അറിവുള്ളതാണ്. ഒന്ന്, നീതിന്യായ അവലോകനം (ജുഡീഷ്യൽ റിവ്യൂ) അഥവാ മൗലികാവകാശ ലംഘനത്തിനിടയുള്ള നിയമ നിർമ്മാണത്തെ അവലോകനം ചെയ്യാനുള്ള ഭരണഘടനാ കോടതികളുടെ അധികാരം. മറ്റൊന്ന്, ഭരണഘടനയുടെ ഒരു ഭേദഗതിയും അതിന്റെ അടിസ്ഥാന സവിശേഷതകളെ നശിപ്പിക്കുന്നതാവരുത് എന്ന തത്വം. ആദ്യത്തെ പരിമിതി ആർട്ടിക്കിൾ 13-ലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൻപ്രകാരം മൗലികാവകാശങ്ങളുമായി പൊരുത്തപ്പെടാത്തതോ അതിനെ ഇല്ലാതാക്കുന്നതോ ആയ നിയമങ്ങൾ അസാധുവാണ്. രണ്ടാമത്തെ പരിമിതി സുപ്രീം കോടതി വികസിപ്പിച്ചെടുത്ത ‘അടിസ്ഥാന ഘടനാ’ സിദ്ധാന്തത്തെ ആധാരമാക്കിയുള്ളതാണ്. സുപ്രധാനമായ കേശവാനന്ദ ഭാരതി കേസിൽ (1973) പ്രതിപാദിക്കപ്പെട്ട അടിസ്ഥാന ഘടനാ സിദ്ധാന്തത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖറിന്റെ പരാമർശങ്ങൾ നിയമത്തെകുറിച്ചുള്ള ശരിയായ നിലപാടല്ല. അദ്ദേഹത്തിന്റെ വീക്ഷണത്തിൽ, അടിസ്ഥാന ഘടനാ സിദ്ധാന്തം പാർലമെന്റിന്റെ പരമാധികാരം കവർന്നെടുക്കുന്നു. ഇത് ജനങ്ങൾ തിരഞ്ഞെടുത്ത നിയമസഭ പരമോന്നതമായിരിക്കണമെന്ന ജനാധിപത്യ അനിവാര്യതയ്ക്ക് വിരുദ്ധവുമാണെന്ന് അദ്ദേഹം കരുതുന്നു. അദ്ദേഹത്തിന്റെ ഈ ആശങ്ക ന്യായമാണെന്ന് കരുതാം. കാരണം രാജ്യത്തെ ഉയർന്ന കോടതികളിലേക്ക് ന്യായാധിപരെ നിയമിക്കുന്നതിനായുള്ള നാഷണൽ ജുഡീഷ്യൽ അപ്പോയിന്റ്‌മെന്റ് കമ്മീഷൻ (എൻ.ജെ.എസി.) നിലവിൽ വരുന്നത് സുപ്രിം കോടതി തടഞ്ഞു. ഭരണഘടനയിലേയും പാർലമെന്റിന്റെ നിയമത്തിലേയും ഇത് സംബന്ധിച്ച ഭേദഗതിയെ എതിർത്തുകൊണ്ടാണ് പരമോന്നത കോടതി ഈ നീക്കത്തെ എതിർത്തത്. എന്നാൽ, നീതിന്യായവ്യവസ്ഥക്കെതിരെ നിലവിലുള്ള ഭരണകൂടത്തിന്റെ അധിക്ഷേപത്തിന്റേയും, ജഡ്ജി നിയമനങ്ങളിൽ വേണ്ടത്ര പങ്കില്ലെന്ന പരാതിയുടേയും ഭാഗമായി അടിസ്ഥാന ഘടനാ സിദ്ധാന്തത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ ആക്രമണം കാണാതിരിക്കാനാവില്ല.
അടിസ്ഥാന ഘടനാ സിദ്ധാന്തം പാർലമെന്റിന്റെ പരമാധികാരത്തെ ദുർബലമാക്കുന്നുവെന്ന ആശയം തീർത്തും ശരിയല്ല. പാർലമെന്റിന് അതിന്റെ പ്രവർത്തനമേഖലയിൽ പരമാധികാരമുണ്ട്. പക്ഷേ അത് ഭരണഘടന അനുശാസിക്കുന്ന പരിമിതികളാൽ ബന്ധിതമാണ്. ഭരണഘടന ഭേദഗതി വരുത്താനുള്ള പാർലമെന്റിന്റെ അധികാരപരിധിയിലെ ചില പരിമിതികളുമായി ധൻഖറിന് പ്രശ്‌നമുണ്ടെന്ന് തോന്നുന്നു. പാർലമെന്റിലെ ഭൂരിപക്ഷം ദുരുപയോഗം ചെയ്ത് ഭരണഘടനയെ ദുർബലമാക്കുന്നതിൽ നിന്ന് രക്ഷിക്കാൻ അടിസ്ഥാന ഘടനാ സിദ്ധാന്തം സഹായിച്ചുവെന്നത് തീർച്ചയായും അദ്ദേഹം മറന്നിട്ടുണ്ടാവില്ല. ഭരണഘടനയുടെ ചില അടിസ്ഥാന സവിശേഷതകൾ നിയമനിർമ്മാണത്തിലൂടെ ഇല്ലാതാക്കാനാവില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഈ സിദ്ധാന്തത്തിന്റെ പ്രധാന ലക്ഷ്യം. ചുരുക്കം ചില അവസരങ്ങളിൽ മാത്രമേ ഭേദഗതികൾ റദ്ദാക്കാൻ ഇത് ഉപയോഗിച്ചിട്ടുള്ളൂ. ഈ സിദ്ധാന്തത്തിന്റെ വെല്ലുവിളികളെ അതിജീവിച്ചവയുമുണ്ട്. പാർലമെന്റിലെ ഭൂരിപക്ഷം ക്ഷണികമാണ്. എന്നാൽ ഭരണഘടനയുടെ അവശ്യ സവിശേഷതകളായ നിയമവാഴ്ച, പാർലമെന്റ് സംവിധാനം, അധികാര വിഭജനം, സമത്വമെന്ന ആശയം, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾ എന്നിവ നിയമനിർമ്മാണത്തിന്റെ അതിക്രമങ്ങളിൽ നിന്ന് ശാശ്വതമായി സംരക്ഷിക്കപ്പെടേണ്ടതാണ്. ഈ അടിസ്ഥാന സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്ന മറ്റൊരു ഭരണഘടന കൊണ്ടുവരുവാൻ ഒരു പുതിയ ഭരണഘടനാ നിർമ്മാണസഭക്ക് സാധിച്ചേക്കാം. എന്നാൽ നിലവിലെ ഭരണഘടനയ്ക്ക് കീഴിൽ രൂപീകൃതമായ ഒരു നിയമസഭയെ അതിന്റെ അടിസ്ഥാന സ്വത്വം മാറ്റാൻ അനുവദിക്കാനാവില്ല.
This editorial was translated from English, which can be read here.