കഴിഞ്ഞ തവണ 1961-ലാണ് ചൈനയുടെ ജനസംഖ്യയിൽ കുറവുണ്ടായത്. ‘മുന്നോട്ടുള്ള മഹത്തായ കുതിപ്പ്’ എന്ന മാവോയുടെ പരാജയപ്പെട്ട പ്രചാരണത്തെ തുടർന്ന് നാല് വർഷത്തെ വിനാശകരമായ ക്ഷാമത്തിനിടയിലായിരുന്നു അത്. എന്നാൽ, ജനസംഖ്യയിലെ ഏറ്റവും പുതിയ ഇടിവ് ആകസ്മികമല്ല. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്ത് 8,50,000 ആളുകൾ കുറഞ്ഞത് ചൈനയ്ക്കും ലോകത്തിനും നീണ്ടുനിൽക്കുന്ന പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒരു നിർണ്ണായക വിഷയമാണ്. രാജ്യത്ത് കഴിഞ്ഞ വർഷം ജനനം 10 ശതമാനത്തിലധികം കുറഞ്ഞ് 0.956 കോടി ആയതായി ചൈന ജനുവരി 17-ന് പ്രഖ്യാപിച്ചു. ഇതേ കാലയളവിൽ 1.041 കോടി മരണം രേഖപ്പെടുത്തി. ചൈനയുടെ 141.1 കോടി ജനസംഖ്യയെ ഈ വർഷം ഇന്ത്യ മറികടക്കുമെന്ന് ഉറപ്പാണ്. സമൂഹത്തെ കൃത്രിമമായി നിയന്ത്രിക്കുന്നതിനായി ശക്തമായ ഇടപെടലുകൾ നടത്താൻ ശ്രമിച്ച രാജ്യങ്ങൾക്ക് ചൈനയുടെ ജനസംഖ്യാ നയം ഒരു പാഠമാണ്. 1980-ൽ സർക്കാർ ‘ഒറ്റ കുട്ടി’ നയം കൊണ്ടുവന്നശേഷം കുറഞ്ഞുവന്ന ജനനനിരക്ക് വർദ്ധിപ്പിക്കാൻ ചൈന രണ്ട് പതിറ്റാണ്ടോളം വിഫലശ്രമം നടത്തി. ഒരു തിരുത്തൽ നടപടിയെന്ന നിലയിൽ ആസൂത്രകർ വളരെ വൈകി 2016-ൽ കൊട്ടിഘോഷിച്ച് അവതരിപ്പിച്ച ‘രണ്ട് കുട്ടി നയം’ ജനം ആവേശത്തോടെ സ്വീകരിച്ചില്ല. സാമ്പത്തിക കാരണങ്ങൾ മൂലം 70 ശതമാനം ആളുകൾ കൂടുതൽ കുട്ടികൾക്കായി താല്പര്യം കാണിക്കുന്നില്ലെന്ന് ഒരു സർക്കാർ സർവേ കണ്ടെത്തി.
ജനസംഖ്യാപരമായ മാറ്റത്തിന്റെ ആഘാതം ചൈനയുടെ സമ്പദ്‌വ്യവസ്‌ഥ ഇതിനോടകം അനുഭവിച്ചു തുടങ്ങിയിട്ടുണ്ട്. 16-59 വയസ്സിനിടയിൽ തൊഴിലെടുക്കുന്നവരുടെ സംഖ്യ 2010-ന് ശേഷം 7.5 കോടി താഴ്ന്ന് 2022-ൽ 87.5 കോടിയിലെത്തി. വേതനം വർദ്ധിക്കുമ്പോൾ തൊഴിൽ-തീവ്രമായ ജോലികൾ പുറത്തേക്ക്, പ്രധാനമായും തെക്കുകിഴക്കൻ ഏഷ്യയിലേക്ക്, പോകുന്നു. അതേസമയം, 60-ന് മുകളിൽ പ്രായമുള്ളവരുടെ സംഖ്യ മൂന്ന് കോടി വർധിച്ച് 28 കോടിയിലെത്തി. 2050-ഓടെ പ്രായമായവരുടെ എണ്ണം 48.7 കോടിയായി ഉയരും (ജനസംഖ്യയുടെ 35 ശതമാനം). പ്രായമായവരുടെ ആരോഗ്യ സംരക്ഷണത്തിനായി ചിലവഴിക്കുന്ന തുക 2050-ഓടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 26 ശതമാനമായി ഉയരുമെന്ന് ചൈനയിലെ വാർദ്ധക്യ ദേശീയ പ്രവർത്തക സമിതി കണക്കാക്കുന്നു. തൊഴിൽശക്തിയുടെ കുറവുമൂലം വളർച്ചാനിരക്ക് ദീർഘകാലമായി കുറഞ്ഞുവരുന്ന ജപ്പാന്റെ ഉദാഹരണം ചൈന പിന്തുടരുമെന്ന് സൂചനകളുണ്ട്. ജപ്പാനിലെ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോണമി, ട്രേഡ് ആൻഡ് ഇൻഡസ്ട്രിയിൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധം ചൂണ്ടിക്കാണിച്ചതുപോലെ, 2020-ലെ ചൈനയിലെ കുട്ടികളുടെയും പ്രായമായവരുടെയും ജനസംഖ്യാനുപാതം 1990-ലെ ജപ്പാന് സമാനമാണ്. ജനന നിരക്ക് നാല് പതിറ്റാണ്ട് കാലയളവിൽ 2.74-ൽ നിന്ന് 1.28 ആയി കുറഞ്ഞ ചൈന, ഈ വഴിത്തിരിവിൽ വേഗത്തിൽ എത്തി. ഇതേ കാലയളവിൽ ജപ്പാന്റെ ജനനനിരക്ക് 1.75-ൽ നിന്ന് 1.29 ആയാണ് കുറഞ്ഞത്. ചൈനയിൽ സാമ്പത്തിക കുതിച്ചുകയറ്റം തുടങ്ങിയ 1980-ൽ കുട്ടികളുടെയും വയോജനങ്ങളുടെയും അനുപാതം എപ്രകാരമായിരുന്നോ അതെ അനുപാതമാണ് 2020-ൽ ഇന്ത്യയിലുള്ളതെന്ന് പ്രബന്ധം ചൂണ്ടിക്കാണിക്കുന്നു. ആ കുതിച്ചുകയറ്റം സാധ്യമായത് ജനസംഖ്യാപരമായ നേട്ടം പരമാവധി പ്രയോജനപ്പെടുത്തികൊണ്ട്, ആരോഗ്യ പരിരക്ഷയിലും, വിദ്യാഭ്യാസത്തിലും വലിയ നിക്ഷേപം നടത്തി ലോകത്തിന്റെ തൊഴിൽശാലയാകാൻ കഴിവുള്ള ഒരു തൊഴിലാളിസമൂഹത്തെ വാർത്തെടുത്തുകൊണ്ടായിരുന്നു.
This editorial has been translated from English, which can be read here.
COMMents
SHARE