ശാസ്ത്രത്തിന് ഒരു ഉത്തേജകം  

ഗവേഷണത്തിന് കൂടുതൽ ധനസഹായം നൽകുന്നതോടൊപ്പം ഉദ്യോഗസ്ഥമേധാവിത്വം കുറച്ച് നടപടിക്രമങ്ങൾ ലഘൂകരിക്കണം 

February 03, 2023 11:27 am | Updated 11:27 am IST

പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള വർഷത്തെ ബജറ്റ് പ്രസംഗം സാധാരണയായി സമൂഹത്തിന്റെ വലിയൊരു വിഭാഗത്തെ പ്രീണിപ്പിക്കാൻ ശ്രമിക്കാറുണ്ട്. ഇതിനാൽ, ഗവേഷണത്തിനും വികസനത്തിനും (ആർ ആൻഡ് ഡി) പണം ചിലവഴിക്കുന്ന മന്ത്രാലയങ്ങൾ അടങ്കലിൽ ആരോഗ്യകരമായ കുതിച്ചുചാട്ടം കാണാറുണ്ട്. ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് ഈ വർഷം 16,361.42 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇത് രേഖാപ്രകാരം മുൻ ബജറ്റിൽ നിന്ന് 15 ശതമാനം വർധനവാണ്. എന്നാൽ 2021-22-നും 2022-23-നും ഇടയിൽ, മന്ത്രാലയത്തിന്റെ വിഹിതം 3.9 ശതമാനം കുറഞ്ഞിരുന്നു. വർധനയുടെ ഭൂരിഭാഗവും ശാസ്ത്ര സാങ്കേതിക വകുപ്പിലേക്കാണ് (ഡി.എസ്‌.ടി.) പോയിരിക്കുന്നത് – കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 32.1 ശതമാനം വർദ്ധനവോടെ 7,931.05 കോടി രൂപ. ബയോടെക്‌നോളജി വിഭാഗത്തിന് (ഡി.ബി.ടി.) 2,683.86 കോടി രൂപയും (3.9 ശതമാനം നാമമാത്ര വർധന), സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് വിഭാഗത്തിന് (ഡി.എസ്.ഐ.ആർ.) 5,746.51 കോടി രൂപയുമാണ് (1.9 ശതമാനം വർധന) വകയിരുത്തിയിരിക്കുന്നത്. ആഴക്കടൽ ദൗത്യത്തിനും – ആഴത്തിൽ മുങ്ങാവുന്ന വാഹനവും മറ്റ് ഘടകങ്ങളും നിർമ്മിക്കുന്നത് – ദേശീയ റിസർച്ച് ഫൗണ്ടേഷനും, മുൻ വർഷങ്ങളെ അപേക്ഷിച്ച് വിഹിതത്തിൽ ഗണ്യമായ വർദ്ധനവുണ്ട്. കേന്ദ്രം ഇവയ്ക്കാണ് അടിയന്തിര ശ്രദ്ധ കൊടുക്കുന്നതെന്ന് ഇത് സൂചിപ്പിക്കുന്നു.

‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ അഥവാ കൃത്രിമ ബുദ്ധി ഗവേഷണത്തിലെ മികവിനായിട്ടുള്ള കേന്ദ്രങ്ങളിൽ നിക്ഷേപം, പരീക്ഷണശാലാനിർമ്മിത വജ്രങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുള്ള സംരംഭങ്ങൾ, സിക്കിൾ സെൽ അനീമിയയിൽ ഗവേഷണത്തിനുള്ള കേന്ദ്രം എന്നിവയെക്കുറിച്ച് ബജറ്റ് പ്രസംഗത്തിൽ ഒന്നിലധികം പരാമർശങ്ങൾ ഉണ്ടായിരുന്നു. ഇവയെല്ലാം സർക്കാരിന്റെ വിവിധ വകുപ്പുകളുടെ കീഴിലാണെങ്കിലും, അടിസ്ഥാന ഗവേഷണത്തിന്റെ വ്യാപ്തി കാര്യമായി വർധിപ്പിക്കാനുള്ള സൂചനയൊന്നും ബജറ്റ് അടങ്കലിൽ നിന്ന് ലഭിക്കുന്നില്ല. മുൻ സർക്കാരുകളെപ്പോലെ, ഈ സർക്കാരും ഗവേഷണത്തിനും വികസനത്തിനുമുള്ള ചെലവ് ജി.ഡി.പി.യുടെ ഒരു ശതമാനത്തിന് മേലേ കൊണ്ടുപോകുന്നതിൽ വിജയിച്ചിട്ടില്ല. വിവിധ രാജ്യങ്ങൾ ഗവേഷണ-വികസന ചെലവുകൾ വ്യത്യസ്തമായാണ് നിർവചിക്കുന്നതെങ്കിലും, പൊതുവെ വികസിതവും സാങ്കേതികമായി മുൻപിൽ നിൽക്കുന്നതുമായ രാജ്യങ്ങൾ അവരുടെ ജി.ഡി.പി.യുടെ 2 ശതമാനം ഗവേഷണ-വികസന പ്രവർത്തനങ്ങൾക്ക് ചെലവഴിക്കുന്നുണ്ട്. എന്നാൽ ലോകത്തിൽ ഏറ്റവും അധികം ശാസ്ത്ര സാഹിത്യരചനകൾ പുറത്തുകൊണ്ടുവരുന്ന രാജ്യങ്ങളിൽ ഒന്നായ ഇന്ത്യയുടെ ചിലവ്, ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്‌സിന്റെ 2022-ലെ കണക്ക് പ്രകാരം, 0.7 ശതമാനമായി തുടരുന്നു. ഇന്ത്യയിലെ ഗവേഷണ-വികസന പരിപാടികൾക്ക് പണം മാത്രമല്ല വെല്ലുവിളി, വകുപ്പുകളിലുടനീളം ശമ്പള വർദ്ധനവിന്റെ അഭാവം കാരണം രാജ്യത്തെ ശാസ്ത്ര സ്ഥാപനങ്ങൾക്ക് ഗവേഷകരെ നിയമിക്കാനുള്ള ശേഷി പരിമിതമാണ്. ഗവേഷകർക്ക് വാഗ്ദാനം ചെയ്ത പണം കൃത്യസമയത്ത് ലഭിക്കാത്തത് ഒരു പ്രധാന വെല്ലുവിളിയായി തുടരുന്നു. ആവശ്യമായ ഗുണനിലവാരമുള്ള ഉപകരണങ്ങൾക്കായുള്ള കാത്തിരിപ്പും ഉദ്യോഗസ്ഥ ഭരണത്തിന്റെ കുരുക്കുകളിൽപെട്ട് നീളുന്നു. ഗവേഷണത്തിന്റെ ഭൂരിഭാഗവും സർക്കാരിന്റെ ധനസഹായത്തോടെയാണ് തുടരുന്നത്. സ്വകാര്യ മേഖലയുടെ പങ്കാളിത്തം ക്രമാനുഗതമായി മാത്രമേ വർദ്ധിക്കുന്നുള്ളൂ. വരുന്ന വർഷങ്ങളിൽ, സർക്കാർ വിഹിതം വർദ്ധിപ്പിക്കുക മാത്രമല്ല, അത് ഏറ്റവും കാര്യക്ഷമമായി ഉപയോഗിക്കുവാൻ നടപടിക്രമങ്ങൾ ലഘൂകരിക്കുകയും വേണം.

This editorial has been translated from English, which can be read here.

0 / 0
Sign in to unlock member-only benefits!
  • Access 10 free stories every month
  • Save stories to read later
  • Access to comment on every story
  • Sign-up/manage your newsletter subscriptions with a single click
  • Get notified by email for early access to discounts & offers on our products
Sign in

Comments

Comments have to be in English, and in full sentences. They cannot be abusive or personal. Please abide by our community guidelines for posting your comments.

We have migrated to a new commenting platform. If you are already a registered user of The Hindu and logged in, you may continue to engage with our articles. If you do not have an account please register and login to post comments. Users can access their older comments by logging into their accounts on Vuukle.