യുക്രൈൻ യുദ്ധമുന്നണിയിൽ വർദ്ധിച്ചുവരുന്ന തിരിച്ചടികളും മരണങ്ങളും നേരിടാൻ റഷ്യൻ സൈന്യം കഷ്ടപ്പെടുന്ന സമയത്താണ് പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ 36 മണിക്കൂർ വെടിനിർത്തൽ തീരുമാനം പുറത്തുവരുന്നത്. ഇരു രാജ്യങ്ങളിലെയും ഓർത്തഡോക്സ് ക്രിസ്ത്യാനികൾ ജനുവരി 7-ന് ക്രിസ്മസ് ആഘോഷിക്കുന്നതിനാലാണ് വെള്ളിയാഴ്ച ഉച്ച മുതൽ ശനിയാഴ്ച അർദ്ധരാത്രി വരെ വെടിനിർത്തലിന് ഉത്തരവിട്ടെതെന്നാണ് ക്രെംലിന്റെ ഭാഷ്യം. എന്നാൽ, റഷ്യയുടെ ആത്മാർത്ഥതയെ യുക്രൈൻ ചോദ്യം ചെയ്തു. വെടിനിർത്തലിന്റെ മറവിൽ റഷ്യ കൂടുതൽ സൈന്യവും ആയുധങ്ങളും യുദ്ധമുന്നണിയിലേക്ക് കൊണ്ടുവരൂമെന്ന് അവർ പറയുന്നു. എന്നിരുന്നാലും, ഇരുപക്ഷവും ആചരിച്ചാൽ, ഇത് കഴിഞ്ഞ വർഷം ഫെബ്രുവരി 24-ന് യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള മുൻനിരയിലെ ആദ്യ വെടിനിർത്തലായിരിക്കും. പുടിന്റെ ഈ നീക്കം, സമാധാനത്തിനായുള്ള ഗൗരവമായ ഒരു നീക്കത്തേക്കാൾ ബലഹീനതയുടെ അടയാളമായി കാണേണ്ടിയിരിക്കുന്നു. പുതുവത്സര ദിനത്തിൽ, നൂറുകണക്കിന് സൈനികർ താൽക്കാലികമായി നിലയുറപ്പിച്ചിരുന്ന കിഴക്കൻ നഗരമായ മക്കിവ്കയെ യുക്രൈൻ ലക്ഷ്യമിട്ടപ്പോൾ 89 റഷ്യൻ സൈനികരെങ്കിലും കൊല്ലപ്പെട്ടു. ആറ് മാസമായി ആക്രമണത്തിനിരയായിക്കൊണ്ടിരുന്ന കിഴക്കൻ നഗരമായ ബഖ്മുട്ടിൽ, തങ്ങളുടെ സൈന്യം റഷ്യക്കാരെ പിന്നോട്ട് തള്ളിയതായി യുക്രൈൻ അവകാശപ്പെടുന്നു.
യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ ചില പ്രവിശ്യകളിൽ നേട്ടങ്ങളുണ്ടാക്കിയ റഷ്യ, പിന്നീടങ്ങോട്ട് മുന്നേറ്റം നടത്താൻ കഷ്ടപ്പെടുകയാണ്. പടിഞ്ഞാറൻ രാജ്യങ്ങളുടെ കൂട്ടുകെട്ടിൽനിന്ന് ആയുധങ്ങളും സാമ്പത്തിക സഹായവും ലഭിച്ച യുക്രൈൻ, ആഗസ്റ്റ് മാസം അവസാനത്തോടെ പ്രത്യാക്രമണം ആരംഭിച്ചു. വടക്കുകിഴക്കൻ ഖാർകിവ് ഒബ്ലാസ്റ്റിന്റെ ഭൂരിഭാഗവും, തെക്ക് കെർസൺ നഗരവും ഉൾപ്പെടെ റഷ്യയിൽ നിന്ന് നിരവധി പ്രദേശങ്ങൾ യുക്രൈൻ തിരിച്ചുപിടിച്ചു. പുതിയ റഷ്യൻ കമാൻഡറായി നിയമിക്കപ്പെട്ട ജനറൽ സെർജി സുറോവികിൻ, യുദ്ധക്കളത്തിലെ തിരിച്ചടികളെ തുടർന്ന് തന്ത്രം മാറ്റി. യുദ്ധത്തിന്റെ ശ്രദ്ധ ഡൊനെറ്റ്സ്കിലേക്ക് തിരിച്ചുവിട്ട ജനറൽ സുറോവികിൻ, വിശാലമായ മുൻനിരയിൽ ശക്തമായ പ്രതിരോധം തീർക്കാനും, യുക്രൈനിന്റെ നിർണായകമായ ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് കനത്ത ബോംബാക്രമണം നടത്താനും തുടങ്ങി. വ്യോമാക്രമണങ്ങൾ യുക്രൈനിന്റെ ഊർജ്ജ വിതരണശൃംഖലക്ക് ഭാഗികമായി കേടുപാടുകൾ വരുത്തുകയും ദശലക്ഷക്കണക്കിന് ആളുകളുടെ വൈദ്യുതിയും ജലവിതരണവും തടസ്സപ്പെടുത്തുകയും ചെയ്തെങ്കിലും, സ്ഥിതിഗതികൾ മാറ്റിമറിക്കാനായില്ല. യുക്രൈൻ ഈ ശൈത്യകാലത്തെ അതിജീവിച്ചാൽ, പോരാട്ടം വേഗത്തിലാകും. യുക്രൈനിലേക്ക് പാട്രിയറ്റ് മിസൈൽ സംവിധാനങ്ങൾ അയക്കുമെന്ന് അമേരിക്കയും ജർമനിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൂടാതെ, വരാനിരിക്കുന്ന കരയുദ്ധത്തിനായി യുക്രൈനിനെ മികച്ച രീതിയിൽ തയ്യാറാക്കാൻ അമേരിക്കയും, ഫ്രാൻസും, ജർമ്മനിയും കവചിത വാഹനങ്ങൾ അയച്ചേക്കും. യുദ്ധക്കളത്തിൽ കുടുങ്ങിപ്പോയ പുടിൻ, സംഘർഷം തീവ്രമാക്കാൻ സമ്മർദ്ദത്തിലായേക്കാം. എന്നാൽ ഈ യുദ്ധം തുടരുന്നത് എല്ലാ കക്ഷികൾക്കും ചെലവേറിയതായിരിക്കും. വെടിനിർത്തൽ 36 മണിക്കൂർ നിലനിർത്താനായാൽ, പുടിൻ അത് നീട്ടി, യുക്രൈനിനോടും അതിനെ പിന്തുണക്കുന്ന പാശ്ചാത്യരാജ്യങ്ങളോടും മുൻവ്യവസ്ഥകളില്ലാതെ സംഭാഷണം ആരംഭിക്കണം. താൽക്കാലിക യുദ്ധവിരാമം ശാശ്വതമായ ഒന്നിന്റെ തുടക്കമായിരിക്കണം.
This editorial has been translated from English, which can be read here.